റഫാൽ: ഫ്രഞ്ച് സർക്കാരിന്‍റെ ഗ്യാരൻറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; അന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്ന് ഹര്‍ജിക്കാര്‍
റഫാല്‍ ഇടപാടില്‍ ഇന്ന് രാവിലെ നടന്ന വാദപ്രതി വാദങ്ങള്‍ക്ക് ശേഷം ഉച്ചയ്ക്ക് വീണ്ടും കോടതി ചേര്‍ന്നപ്പോള്‍ കരാറില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് ചോദിച്ചു. എജി അക്കാര്യത്തില്‍ ഫ്രഞ്ച് സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു ഉറപ്പില്ലെന്ന് എജി വ്യക്തമാക്കി.
ദില്ലി: റഫാല്‍ ഇടപാടില്‍ ഇന്ന് രാവിലെ നടന്ന വാദപ്രതി വാദങ്ങള്‍ക്ക് ശേഷം ഉച്ചയ്ക്ക് വീണ്ടും കോടതി ചേര്‍ന്നപ്പോള്‍ കരാറില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് ചോദിച്ചു. എജി അക്കാര്യത്തില്‍ ഫ്രഞ്ച് സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു ഉറപ്പില്ലെന്ന് എജി വ്യക്തമാക്കി.
ഉടന്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി രാവിലെ ആവശ്യപ്പെട്ടതിനനുസരിച്ചാണ് എയര്‍ വൈസ് മാര്‍ഷല്‍ ടി.ചലപതിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സുപ്രീംകോടതിയില്‍ ഹാജരായി. റഫാല്‍ യുദ്ധവിമാനത്തിന്‍റെ പ്രത്യേകതകളെക്കുറിച്ചും നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളെക്കുറിച്ചും അതിന്‍റെ സാങ്കേതിക വശങ്ങളെക്കുറിച്ചുമാണ് കോടതി അന്വേഷിച്ചത്.
1985ന് ശേഷം പുതിയ യുദ്ധവിമാനങ്ങൾ വാങ്ങിയിട്ടില്ലെന്ന് എയർ ഫോഴ്സ‌് വൈസ് മാർഷൽ അറിയിച്ചു. ഡിഫന്‍സ് പ്രോക്യുര്‍മെന്‍റ് പോളിസിയില്‍ 72 ല്‍ വരുത്തിയിട്ടുള്ള മാറ്റം എന്തിനായിരുന്നെന്നും ഏത് സാഹചര്യത്തിലാണ് അത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും അഡി. ഡിഫന്‍സ് സെക്രട്ടറി വരുണ്‍ മിത്രയോട് സുപ്രീംകോടതി വിശദാശങ്ങൾ തേടി.
റഫാല്‍ ഇടപാട് സർക്കാരുകൾ തമ്മിലുള്ള കരാർ അല്ലെന്ന് കോൺഗ്രസ് കോടതിയില്‍ വാദിച്ചു. ഡാസോയും പ്രതിരോധ മന്ത്രാലയവും തമ്മിലാണ് കരാർ ഒപ്പിട്ടതെന്നും ഫ്രഞ്ച് സർക്കാർ സമ്മതപത്രം നൽകുക മാത്രമാണ് ചെയ്തതെന്ന് കപിൽ സിബൽ വാദിച്ചു. എറിക് ട്രാപ്പിയർ പറയുന്നത് കള്ളമാണ്. എച്ച്.എഎല്ലിന് ഭൂമിയില്ലാത്തതിനാൽ ഒഴിവാക്കിയെന്ന ട്രാപ്പിയറിന്റെ വാദവും കള്ളമാണെന്നും ഭൂമിയുള്ളതിനാൽ റിലയൻസിനെ പങ്കാളിയാക്കിയെന്ന വാദവും കള്ളമെന്നും കപിൽ സിബൽ വാദിച്ചു. റഫാല്‍ ഇടപാടില്‍ ഇന്ന് വാദം കേട്ട് തീരാനാണ് സാദ്ധ്യത അങ്ങനെയെങ്കില്‍ വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിവെക്കും.