കൊച്ചിയിലും തിരുവനന്തപുരത്തും പൊലീസ് കമ്മീഷണറേറ്റ്; നിയമവകുപ്പിന്‍റെ വിയോജന കുറിപ്പ് തള്ളി സർക്കാർ
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് സർക്കാർ തീരുമാനമെടുക്കും. 2011 സെൻസസ് അനുസരിച്ച് തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ ജനസംഖ്യ 10 ലക്ഷം കഴിയാത്തതിനാല്‍ കമ്മീഷണറേറ്റ് സ്ഥാപിക്കാൻ നിയമ തടസമുണ്ടെന്നായിരുന്നു നിയമസെക്രട്ടറിയുടെ റിപ്പോർട്ട്
തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ പൊലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതിൽ നിയമ വകുപ്പിന്‍റെ വിയോജന കുറിപ്പ് തള്ളി സർക്കാർ. കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതിനായുള്ള ഡിജിപിയുടെ റിപ്പോർട്ട് പരിഗണിച്ച് മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ് സർക്കാർ.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. 2011 സെൻസസ് അനുസരിച്ച് തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ ജനസംഖ്യ 10 ലക്ഷം കഴിയാത്തതിനാല്‍ കമ്മീഷണറേറ്റ് സ്ഥാപിക്കാൻ നിയമ തടസമുണ്ടെന്നായിരുന്നു നിയമസെക്രട്ടറിയുടെ റിപ്പോർട്ട്.
ഈ റിപ്പോർട്ടിലെ വസ്തുകള്‍ തള്ളികൊണ്ട് ഡിജിപി മുഖ്യമന്ത്രിക്ക് വീണ്ടും റിപ്പോർട്ട് നൽകിയിരുന്നു. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ കമ്മീഷണറേറ്റ് സ്ഥാപിക്കാൻ 2013 സർക്കാർ ഉത്തരവിറക്കിയതാണ്. അന്നു തന്നെ 10 ലക്ഷം ജനസംഖ്യ രണ്ടു നഗരങ്ങളിലും കഴിഞ്ഞിരുന്നു.
മെട്രോ നഗരമായി വിജ്ഞാപനം ചെയ്യാനായി നഗരപരിധിയിലേക്ക് കൂടുതൽ സ്റ്റേഷനുകള്‍ കൂട്ടിചേർക്കാനും നിയമപരമായി കഴിയുമെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. രാജ്യത്ത് 53 നഗരങ്ങളിൽ ഇപ്പോള്‍ കമ്മീഷണറേറ്റുണ്ട്. ഇവിടെ ഭരണപരമായി ഒരു തടസവുമില്ല.
തമിഴ്നാട്ടിലെ ചെറിയ നഗരങ്ങളായ തൃച്ചിയിലും തിരുനല്‍വേലിയിലും കമ്മീഷണറേറ്റ് വിജയകരമായി പ്രവർത്തിക്കുന്നുണ്ടെന്ന കാര്യവും റിപ്പോർട്ടിൽ ചൂണ്ടികാട്ടി. കമ്മീഷണറേറ്റ് നിലവിൽ വന്നാൽ കിട്ടുന്ന കേന്ദ്ര സഹായവും ഭരണപരമായ സൗകര്യവും റിപ്പോർട്ടില്‍ എടുത്ത് പറയുന്നുണ്ട്.
ഈ ശുപാർശകള്‍ പരിഗണിച്ചാണ് കമ്മീഷണറേറ്റുമായി മുന്നോട്ടു പോകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകരിയിരിക്കുന്നത്. കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതിന് മുന്നോടിയായി രണ്ടു നഗരങ്ങളെയും മെട്രോ പൊളിറ്റൻ സിറ്റിയായി വിജ്ഞാപനം ചെയ്യണം. മന്ത്രിസഭാ യോഗത്തിൽ പരിഗണനയ് ക്കുവയ്ക്കുന്നതിന് മുമ്പുള്ള നിയമവശങ്ങള്‍ പരിശോധിച്ച് വരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
ഐജി അല്ലെങ്കിൽ ഡിഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാകും കമ്മീഷണർ. കമ്മീഷണർക്ക് ജില്ലാ കളക്ടറുടെ കൈവശമുള്ള മജിസ്ട്രേറ്റ് അധികാരങ്ങള്‍ കൂടി കൈമാറും. ഇതിനെ ശക്തമായ ഐഎഎസുകാർ എതിർക്കുന്നുണ്ട്. ഈ എതിർപ്പു മറികടന്നാണ് സർക്കാർ നീക്കം. കമ്മീഷണറേറ്റ് വരുന്നതോടെ ഭരണപരമായി അടിമുടി മറ്റങ്ങള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.