കര്‍ണാടക മാതൃകയില്‍ ചെറുകിട ബിയര്‍ നിര്‍മ്മാണ യൂണിറ്റുകളെക്കുറിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ഈ മാസം അവസാനം ബംഗളൂരുവിലെ ബിയര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ പരിശോധിച്ച് സര്‍ക്കാരിന് ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കും.

ത്രീ സ്റ്റാറിന് മുകളില്‍ പദവിയുള്ള ഹോട്ടലുകള്‍ക്കാണ് പുതിയ മദ്യനയ പ്രകാരം ബാര്‍ ലൈസന്‍സ് നല്‍കിയിട്ടുള്ളത്. ലൈസന്‍സ് ലഭിച്ച ഹോട്ടലുകള്‍ക്ക് ചെറുകിട ബിയര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ചാണ് പഠനം. വിവിധ രുചികളില്‍ ബിയര്‍ നിര്‍മ്മിക്കുന്ന കര്‍ണാടകയിലെ ബ്രിവറികളുടെ മാതൃകിയിലാണ് പുതിയ സാധ്യതാ പഠനം. നിര്‍മ്മാണ യൂണിറ്റില്‍ നിന്നും ബിയര്‍ നേരിട്ട് ബാറുകളിലും പബ്ബിലുമെത്തിച്ച് വിതരണം ചെയ്യുന്നതാണ് രീതി. ഈ മാസം 20ന് ശേഷം ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടകയിലെ വിവിധ നിര്‍മ്മാണ യൂണിറ്റുകള്‍ പരിശോധിക്കും. കൃഷി- റവന്യൂ വകുപ്പിലെ പ്രപതിനിധികളുമുണ്ട്. ബിയര്‍ നിര്‍മ്മാണ യൂണിറ്റിന് വേണ്ടിവരുന്ന സ്ഥലം, ലൈസന്‍സിങ് സമ്പ്രദായം, കേരളത്തിലെ പ്രായോഗികത എന്നിവ പരിശോധിച്ച് അടുത്ത മാസം ആദ്യം തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും.