സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും പ്രവേശനത്തിനായി സീറ്റുകള്‍ കെ.എം.സി.ടി മെഡിക്കല്‍ കോളേജ് വിട്ടു നല്‍കാത്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം. കരുണയും കണ്ണൂര്‍ മെഡിക്കല്‍ കോളേജും സര്‍ക്കാരുമായി ഇതു വരെ കരാര്‍ ഒപ്പിട്ടിട്ടില്ല. ചില മെഡിക്കല്‍ കോളേജുകളില്‍ ഒഴിവുള്ള സീറ്റുകള്‍ നികത്താന്‍ സമയപരിധി നീട്ടി ചോദിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മെഡിക്കല്‍ പ്രവേശനത്തിനുള്ള അവസാന തീയതി ഇന്നാണ്. ഒഴിവുള്ള എം.ബി.ബി.എസ് - ബി.ഡി.എസ് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനും ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രാവിലെ പത്തിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേല്‍ നോട്ടത്തില്‍ നടപടികള്‍ ആരംഭിച്ചു. എം.ബി.ബി.എസിന് ആകെ ഒഴിവുള്ളത് 65 സീറ്റാണ്. പതിനഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും 50 സീറ്റ് ഗോകുലം മെഡിക്കല്‍ കോളേജിലുമാണ്. സര്‍ക്കാര്, സ്വാശ്രയ കോളേജുകളിലായി 51 ബിഡിഎസ് സീറ്റിലേക്കാണ് സ്‌പോട്ട് അഡ്മിഷന്‍. ആയിരത്തിലധകം രക്ഷിതാക്കളാണ് പ്രവേശനം തേടി രാവിലെ തിരുവനന്തപുരത്ത് എത്തിയിട്ടുള്ളത്. 

എന്നാല്‍ ഇതിനോടകം സ്വകാര്യ സ്വാശ്രയ കോളേജികളില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പോലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് നടക്കുന്ന സ്പോട്ട് അഡ്‍മിഷനില്‍ പങ്കെടുക്കാന്‍ കഴിയില്ല. സര്‍ക്കാറും മാനേജ്മെന്റുകളും ഉണ്ടാക്കിയ കരാറിന്റെയും വിവിധ സര്‍ക്കാര്‍ ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് ഇത്തരമൊരു അവസ്ഥയുണ്ടായത്.