ശബരിമല വിധി നടപ്പാക്കിയേ തീരൂവെന്ന് ഗവർണർ; കേന്ദ്രത്തെ കുറ്റപ്പെടുത്തി നയപ്രഖ്യാപനം
പതിനാലാം നിയമസഭയുടെ പതിനാലാം സമ്മേളനം തുടങ്ങി. ശബരിമല വിധി നടപ്പാക്കുമെന്ന് നയപ്രഖ്യാപനപ്രസംഗത്തിൽ ഗവർണർ. കേന്ദ്രസർക്കാരിനെ വിമർശിച്ചും, നവകേരളനിർമാണത്തിലൂന്നിയും പ്രസംഗം തുടരുന്നു.
തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങി. നവകേരളനിർമാണത്തിലൂന്നി ഗവർണർ പി സദാശിവത്തിന്‍റെ നയപ്രഖ്യാപനപ്രസംഗം തുടരുകയാണ്. പ്രസംഗത്തിന് തൊട്ടുമുമ്പ് 'പ്രളയബാധിതരോട് നീതി കാണിക്കുക' എന്ന ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. 'എന്‍റെ പ്രസംഗം ശ്രദ്ധിക്കൂ' എന്ന് പ്രതിപക്ഷത്തോട് ഗവർണർ പറഞ്ഞു. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞതോടെ പ്രതിപക്ഷത്തിന്‍റെ ഭാഗത്തു നിന്ന് ചെറിയ ബഹളവും പ്രതിഷേധവുമുണ്ടായി. വികസനം നേടിയെന്ന അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് സഹായം നിഷേധിക്കുകയാണെന്ന കുറ്റപ്പെടുത്തലും ഗവർണർ നയപ്രഖ്യാപനത്തിൽ നടത്തി.
'പ്രിയപ്പെട്ട സാമാജികരേ എല്ലാവർക്കും എന്‍റെ നമസ്കാരം' എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് ഗവർണർ പ്രസംഗം തുടങ്ങിയത്. വർഗീയതയുടെ പേരിൽ കേരളത്തിൽ പ്രതിസന്ധികളുണ്ടായപ്പോഴും ഭരണഘടനയിലെ മൂല്യങ്ങൾ ഉയർത്തിക്കാട്ടിയാണ് സർക്കാർ ഭരണം തുടരുന്നതെന്ന് ഗവർണർ പറഞ്ഞു. ലിംഗനീതിയിലുറച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്. നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ഗവർണർ വ്യക്തമാക്കി.
ശബരിമലയെക്കുറിച്ച് ഗവർണർ
ശബരിമലയിൽ സ്ത്രീപ്രവേശം ഉറപ്പാക്കാനുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ലിംഗനീതിയിൽ അടിയുറച്ച് വിശ്വസിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്. നവോത്ഥാനസംഘടനകളുടെ സഹായത്തോടെ സർക്കാർ സംഘടിപ്പിച്ച വനിതാമതിൽ വൻ വിജയമായിരുന്നു. മുപ്പത് ലക്ഷം സ്ത്രീകൾ വനിതാമതിലിൽ അണിനിരന്നു. ചരിത്രനേട്ടമായിരുന്നു ഇത്. നവോത്ഥാനമൂല്യങ്ങൾ വരുംതലമുറയ്ക്കും മനസ്സിലാക്കാൻ ഒരു നവോത്ഥാനമ്യൂസിയം നിർമിക്കാൻ സർക്കാർ പദ്ധതിയിടുന്നു.
കേരളം ഇപ്പോഴും മാനവവിഭവശേഷി വികസനസൂചികകളിൽ മുന്നിലാണ്. ഏറ്റവും പുതിയ ക്രൈം റെക്കോഡ്സ് ബ്യൂറോേ കണക്ക് പ്രകാരം വർഗീയകലാപങ്ങൾ നടക്കാത്ത ഏകസംസ്ഥാനം കേരളമാണെന്നും ഗവർണർ പറഞ്ഞു.
പ്രളയക്കെടുതിയും നവകേരളനിർമാണവും
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിൽ കേരളം തകർന്നടിഞ്ഞതിനെക്കുറിച്ചും രക്ഷാപ്രവർത്തനങ്ങളും പുനരധിവാസപദ്ധതികളെക്കുറിച്ചും പ്രസംഗത്തിൽ ഗവർണർ ഊന്നിപ്പറഞ്ഞു. പ്രളയം നേരിടാൻ സർക്കാർ പരമാവധി എല്ലാ മാർഗങ്ങളും ഉപയോഗിച്ചു. പ്രളയക്കെടുതിയ്ക്കിടയിലും നൽകിയ വാഗ്ദാനങ്ങൾ പരമാവധി പാലിക്കാൻ സർക്കാർ ശ്രമിച്ചു. കേരളത്തിന്‍റെ 100 വർഷത്തിന്‍റെ ചരിത്രത്തിൽ ഇത്ര വലിയ പ്രളയമുണ്ടായിട്ടില്ല. ലക്ഷക്കണക്കിന് പേർ ദുരിതാശ്വാസക്യാംപുകളിലായി, നൂറുകണക്കിന് പേർ മരിച്ചു.
കേന്ദ്രസേനകളെ നിയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി. സഹായം ആവശ്യമുള്ള എല്ലാവർക്കും അടിയന്തരധനസഹായം നൽകി. തകർന്നടിഞ്ഞ അടിസ്ഥാനസൗകര്യമേഖലയിൽ അടിയന്തരഅറ്റകുറ്റപ്പണികൾ നടത്തി. ഉടനടി സഹായം നൽകാൻ അകമഴിഞ്ഞ് സഹായം നൽകിയ മറ്റ് സംസ്ഥാനസർക്കാരുകളെയും, വിദേശമലയാളികളെയും നന്ദിയോടെ ഓർക്കുന്നു. സ്കൂൾ കുട്ടികളുൾപ്പടെ കേരളത്തിലെ ജനങ്ങൾ നൽകിയ ചെറുതുകകൾക്ക് നന്ദി. സാലറി ചാലഞ്ചിലൂടെ ഒരു മാസത്തെ ശമ്പളം നൽകാൻ തയ്യാറായവർക്കും നന്ദി.
പുനരധിവാസം ഉറപ്പാക്കാനുള്ള പണം കണ്ടെത്തുക എന്നതാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി. അടിസ്ഥാനസൗകര്യവികസനവും വെല്ലുവിളിയാണ്. അതിനുള്ള ഫണ്ടുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ഗവർണർ.
കേന്ദ്രത്തിന് വിമർശനം, കുറ്റപ്പെടുത്തൽ
സാമ്പത്തികരംഗത്തുൾപ്പടെ കേന്ദ്ര-സംസ്ഥാനബന്ധം ഉലഞ്ഞ അവസ്ഥയിലാണ്. കേന്ദ്രവും സംസ്ഥാനവുമായുള്ള ബന്ധം പരമാവധി നല്ല നിലയിൽ മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ സംസ്ഥാനത്തിന് അർഹമായ സഹായങ്ങൾ നൽകുന്നതിൽ കേന്ദ്രം അലംഭാവം കാട്ടുകയാണ്.
സംസ്ഥാനസർക്കാർ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ മികച്ച പുരോഗതി നേടിയിട്ടുണ്ട്. കേരളത്തിന്‍റെ മാത്രം നേട്ടങ്ങളാണത്. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം കേരളത്തിന് സഹായം നിഷേധിക്കുകയാണ്. കേന്ദ്രസർക്കാർ കേരളത്തിന് കൃത്യമായ ഫണ്ടുകളോ പദ്ധതികളോ നൽകുന്നില്ല. നേട്ടങ്ങൾ കൂടുതലുണ്ട് ഫണ്ട് നഷ്ടപ്പെടാൻ കാരണമാകരുത്. കേരളത്തിന് അർഹമായ സഹായം കേന്ദ്രം നൽകണം - ഗവർണർ പറഞ്ഞു.
വികസനനേട്ടങ്ങളിൽ ഊന്നി നയപ്രഖ്യാപനം
വികസനം ഇപ്പോഴും സർക്കാരിന്‍റെ മുഖമുദ്രയാണെന്ന് ഗവർണർ പറഞ്ഞു. 41,000 കോടി രൂപയാണ് കേരളത്തിലെ അടിസ്ഥാനസൗകര്യവികസനത്തിന് മാറ്റിവച്ചിരിക്കുന്നത്. കൊല്ലം ബൈപ്പാസ്, കൊച്ചി ഇടമൺ ഇലക്ട്രിക് ലൈൻ, ജലപാതകളുടെ ഉദ്ഘാടനം എന്നിവ സർക്കാരിന്‍റെ നേട്ടമാണ്.
കണ്ണൂർ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനവും എടുത്തുപറയേണ്ടതാണ്. മലബാർ മേഖലയിലെ ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇത് സഹായകമായിട്ടുണ്ട്. ശബരിമലയിൽ വിമാനത്താവളം കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി. അഴീക്കൽ തുറമുഖം യാഥാർഥ്യമാക്കാൻ പ്രത്യേക ഏജൻസിയുണ്ട്. കെഎസ്ആർടിസിയിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കാലങ്ങൾക്ക് ശേഷം ജീവനക്കാർക്ക് ഉറപ്പാക്കിയെന്നും ഗവർണർ വ്യക്തമാക്കി.
ബജറ്റ് ഈ മാസം 31-നാണ്. ഒൻപത് ദിവസമാണ് സമ്മേളനകാലാവധി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കാറായതിനാൽ വോട്ട് ഓൺ അക്കൗണ്ട് പാസ്സാക്കി സഭ പിരിയും.
ബജറ്റിൽ എന്തെല്ലാം പ്രതീക്ഷിക്കാം? ഏഷ്യാനെറ്റ് ന്യൂസ്, സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ അഭിലാഷ് ജി നായരുടെ വിശകലനം: