ദില്ലി: അപകടകാരിയായ ബ്ലൂ വെയില്‍ ഗെയിമിനെതിരെ ശക്തമായ നടപടിയാമായി കേന്ദ്ര സര്‍ക്കാര്‍. ഗെയിം ഇന്‍റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഫേസ് ബുക്ക്, ഗൂഗിള്‍, വാട്ട്സാപ്പ്, മൈക്രോ സോഫ്റ്റ്, യാഹൂ എന്നിവരോടാണ് ഗെയിമിന്‍റെ ലിങ്ക് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്. ഗെയിമിന്‍റെ അപകട സാധ്യത കണക്കിലെടുത്ത് ഇന്ന് ഉച്ചയ്ക്കാണ് ഐറ്റി മന്ത്രാലയമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഇവ പൂര്‍ണ്ണമായും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

മരണക്കളിയായ ഈ ഗെയിം കളിക്കുന്നവരോട് 50 ടാസ്ക്കുകളാണ് പൂര്‍ത്തീകകരിക്കാന്‍ പറയുന്നത്. ഓരോ ടാസ്ക്കും പൂര്‍ത്തീകരിച്ചതിന് ശേഷം തെളിവിനായ് ഫോട്ടോ നല്‍കണം. എല്ലാ ടാസ്ക്കുകളും പൂര്‍ത്തീകരിച്ചതിന് ശേഷം ആത്മഹത്യ ചെയ്യാനാണ് ആവശ്യപ്പെടുക. അടുത്തിടെ മുംബൈയില്‍ വീടിന്‍റെ മുകളില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. ബ്ലൂ വെയില്‍ ഗെയിം കളിച്ചാണ് കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടിയത്.

ഇതോടെയാണ് ബ്ലൂവെയില്‍ ഗെയിം ഇന്ത്യന്‍ യുവാക്കളിലും അപകടരമാം വിധം സ്വാധിനം ചെലുത്തുന്നുണ്ടെന്ന് കണ്ടെത്തിയത്. ആന്‍ഡ്രോയിഡ്, ആപ്പിള്‍ പ്ലേ സ്റ്റോറുകളില്‍ നിന്ന് ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യാനോ മറ്റ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലിങ്ക് ലഭിക്കാനോ ബുദ്ധിമുട്ടാണ് എങ്കിലും ഇന്ത്യയിലെ പല സ്ഥലങ്ങളിലും കുട്ടികള്‍ ഇത് ഉപയോഗിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലിങ്കുകള്‍ പരസ്പരം കൈമാറിയാണ് ഗെയിം കളിക്കുന്നത് എന്നാണ് സൂചന.