തൃശ്ശൂര്‍: സംസ്ഥാനത്ത് പനി വ്യാപിക്കുമ്പോള്‍ രോഗികളെ കൊള്ളയടിച്ച് സ്വകാര്യ പരിശോധന ലാബുകള്‍. ഒരേ പരിശോധനയ്ക്ക് വിവിധ ലാബുകള്‍ ഈടാക്കുന്നത് വ്യത്യസ്ത നിരക്കാണ്. ഡെങ്കിപ്പനി പരിശോധനയ്ക്ക് 1000 രൂപ വരെ ഈടാക്കുന്ന ലാബുകളുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. 

ഡെങ്കിപനിയുണ്ടോയെന്ന് അറിയാന്‍ രക്തത്തിലെ എന്‍.എസ്.ഐ പ്ലേറ്റ്‌ലെറ്റിന്‍റെ എണ്ണം ഇ.എസ്.ആര്‍ എന്നിവ പരിശോധിക്കാനാണ് സാധാരണ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുക. ഒരേ പരിശോധനയ്ക്ക് ലാബുകള്‍ ഈടാക്കുന്ന ഫീസ് തൃശൂര്‍ നഗരത്തിലെ 10 ലാബുകളില്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കിട്ടിയത്. 

ചെറിയ ലാബ് എങ്കില്‍ തുക കുറവായിരിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി. 660 മുതല്‍ 1000 രൂപവരെയാണ് ഒരേ പരിശോധനയ്ക്ക് വിവിധ സ്വകാര്യലാബുകള്‍ ഈടാക്കുന്നത്. എന്തുകൊണ്ട് ഇങ്ങനെ എന്ന ചോദ്യത്തിന് ഞങ്ങളുടെ റേറ്റ് ഇതാണെന്നാണ് ലാബുകളുടെ മറുപടി. സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ആശുപത്രിവികസനസമിതിയുടെ ലാബില്‍ 370, ആരോഗ്യവകുപ്പിന്റെ എ.സി.ആര്‍ ലാബില്‍ 500 രൂപയും ഈടാക്കുമ്പോഴാണ് സ്വകാര്യലാബുകളുടെ കൊള്ള. 

നിരക്ക് ഏകീകരിക്കാന്‍ നടപടി ഇല്ലാത്തതാണ് ലാബുകളുടെ ഈ പകല്‍ കൊള്ളയ്ക്ക് കാരണം. ഇത് അവസാനിപ്പിക്കാന്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്‍റ് ബില്‍ പാസ്സാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.