ദില്ലി: സ്കൂളിലെ ഉച്ചഭക്ഷണത്തിനും കേന്ദ്ര സർക്കാർ ആധാർ നിർബന്ധമാക്കുന്നു. ഇതിനു പുറമേ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായിട്ടുള്ള പാചകക്കാർക്കും സഹായികൾക്കും ആധാർ കാർഡ് നിർബന്ധമാക്കും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാണു തീരുമാനം. കാര്യക്ഷമതയും സുതാര്യതയും ഉറപ്പു വരുത്താൻ വേണ്ടിയാണ് ഉച്ചഭക്ഷണ പദ്ധതിയിൽ ആധാർ നിർബന്ധമാക്കിയതെന്നാണു സർക്കാർ വിശദീകരണം. വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാ സബ്സിഡി പദ്ധതികൾക്കും ആധാർ നിർബന്ധമാക്കും.
ഇതുവരെ ആധാർ കാർഡ് ലഭിച്ചിട്ടില്ലാത്തവർക്ക് ജൂണ്‍ 30 വരെ സമയം നൽകുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് സ്കൂൾ എഡ്യുക്കേഷൻ ആന്റ് ലിറ്ററസി (ഡിഎസ്ഇഎൽ) വ്യക്തമാക്കി. ആധാറുമായി ബന്ധപ്പെടുത്തി സബ്സിഡി പദ്ധതികളുടെ വിതരണം അർഹതപ്പെട്ടവരുടെ കൈകളിലെത്തുമെന്ന് ഉറപ്പാക്കുമെന്നാണ് വിശദീകരിക്കുന്നത്. ഇതു സംബന്ധിച്ച വിജ്ഞാപനം രാ ജ്യത്തെ എല്ലാ സ്കൂളുകൾക്കും അയച്ചിട്ടുണ്ട്.
