പാമ്പാടി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രൊണോയ് ആത്മഹത്യചെയ്ത കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയത് സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമാണെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. കൃഷ്ണദാസിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തന്നെ കൂട്ടുനിന്നുവെന്ന വിമര്‍ശനം ജിഷ്ണുവിന്റെ ബന്ധുക്കള്‍ ഉയര്‍ത്തിയിരുന്നു. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നും കൃഷ്ണദാസിന്റെ ജാമ്യം നീട്ടണമെന്ന കാര്യം പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതിയെ സമീപിക്കുന്നതിനു മുമ്പായി അന്വേഷണ ഉദ്യോഗസ്ഥ കിരണ്‍ നാരായണന്‍ ഡിജിപി മഞ്ചേരി ശ്രീധരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. ജില്ലാ കളക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ജാമ്യം നല്‍കണമെന്നാണ് കൃഷ്ണദാസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നതത്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് തന്നെ കളക്ടര്‍ വിളിച്ച യോഗം നടന്നിരുന്നു.ഇത് എന്തുകൊണ്ട് സംഭവിച്ചെന്നതുള്‍പ്പെടയുളള പിഴവുകള്‍ ഒഴിവാക്കികൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിക്കുക.
കേസില്‍ പ്രോസിക്യൂട്ടറായി അഡ്വ സി പി ഉദയഭാനുവിനെ നിയമിക്കാന്‍ തീരുമാനമായിട്ടുണ്ട്. കൊച്ചിയിലെത്തിയ എസ്എസ്പി അഡ്വ ഉദയഭാനുവുമായും കൂടിക്കാഴ്ച നടത്തി. രണ്ടാം പ്രതിയും നെഹ്‌റു കോളെജ് പിആര്‍ഒയുമായ സഞ്ജിത് കെ.വിശ്വനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി.
തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിയത്. കേസിലെ ഒന്നാം പ്രതിയും നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനുമായ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വാദം കേള്‍ക്കും. സര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് തൃശൂര്‍ കോടതി സഞ്ജിത്തിന്റെ ജാമ്യാപേക്ഷ മറ്റെന്നാളത്തേക്ക് മാറ്റിയത്.
