കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍. ഹര്‍ജി രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണ് എന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ബിജെപി നിയന്ത്രണത്തിലുള്ള തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി സ്മാരക ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം.

എല്‍ ഡി എഫ് അധികാരത്തില്‍ എത്തിയ ശേഷം സംഭവിച്ച ഏഴു കൊലപാതകങ്ങളിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യമില്ല. ഹര്‍ജി രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

പരാതിയില്‍ പറഞ്ഞ ഏഴ് കേസുകളില്‍ അഞ്ചിലും കുറ്റപത്രം സമര്‍പിച്ചു. അഞ്ച് കേസുകളിലും പ്രതികളെ പിടികൂടാനായി. മറ്റു കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തെ കുറിച്ച് ആക്ഷേപവുമായി ഇതുവരെ ആരും സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. അന്വേഷണം തൃപ്തികരമായാണ് മുന്നോട്ട് പോകുന്നത്. ഹര്‍ജിയില്‍ പറയുന്ന കേസുകള്‍ ഒരുമിച്ച് അന്വേഷിക്കേണ്ട സാഹചര്യമില്ല. കേസുകള്‍ വ്യത്യസ്ത സ്വഭാവമുള്ളതാണ്. കുടുംബവഴക്കിനെ തുടര്‍ന്നുള്ള കൊലപാതകം പോലും രാഷ്ട്രീയ കൊലപാതകമാണെന്ന് പ്രചരിപ്പിക്കുന്നു. ഹര്‍ജി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ബിജെപി നിയന്ത്രണത്തിലുള്ള തലശ്ശേിയിലെ ഗോപാലന്‍ അടിയോടി സ്മാരക ട്രസ്റ്റ് നല്‍കിയ ഹര്‍ജിയെ അനുകൂലിച്ച് സിബിഐ ഹൈക്കോടതിയില്‍ നേരത്തെ നിലപാട് അറിയിച്ചിരുന്നു. കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്റെ ബന്ധുക്കളും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ഹര്‍ജിയില്‍ ഈ മാസം 30ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വാദം കേള്‍ക്കും.