തിരുവനന്തപുരം: ടി പി സെന്‍കുമാറിന്റെ നിയമനകാര്യത്തില്‍ നിലപാട് മാറ്റി സര്‍ക്കാര്‍. ഉത്തരവില്‍ വ്യക്തതയും തിരുത്തലും ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സെന്‍കുമാര്‍ ചില വിവരങ്ങള്‍ പ്രതിപക്ഷത്തിന് കൈമാറിയെന്നും സര്‍ക്കാര്‍ സംശയിക്കുന്നു.

സെന്‍കുമാറിന്റെ നിയമനത്തിനുള്ള നടപടി തുടങ്ങിയെന്ന് രാവിലെ നിയമസഭയില്‍ വ്യക്തമാക്കി മുഖ്യമന്ത്രി, നാളത്തെ മന്ത്രിസഭാ യോഗം അന്തിമതീരുമാനം എടുക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുമ്പോഴാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. വീണ്ടും നിയമപോരാട്ടത്തിനാണ് സര്‍ക്കാറിന്റെ പുതിയ നീക്കം.വിധിയില്‍ വ്യക്തതയും തിരുത്തലും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ശ്രമം. നാളെയോ സെന്‍കുമാറിന്റെ കോടതയിലക്ഷ്യ ഹര്‍ജി പരിഗണിക്കുന്ന വെള്ളിയാഴ്ചയോ സര്‍ക്കാര്‍‍ കോടതിയെ സമീപിക്കും.

ഉത്തരവിലെ ചില കാര്യങ്ങളില്‍ സാങ്കേതികമായ സംശയമുണ്ടെന്നും ബെഹ്റയുടെ നിയമന ഉത്തരവില്‍ വ്യക്തതയില്ലെന്നും സര്‍ക്കാര്‍‍ കോടതിയെ അറിയിക്കും. നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ചില കാര്യങ്ങള്‍ സെന്‍കുമാര്‍ ചോര്‍ത്തിക്കൊടുത്ത രഹസ്യരേഖയുടെ അടിസ്ഥാനത്തിലാണെന്ന വാദവും സര്‍ക്കാര്‍ ഉന്നയിക്കുന്നു.

പുറ്റിങ്ങള്‍ കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയെ കുറിച്ചുള്ള ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോ‍ര്‍ട്ടിലെ കാര്യങ്ങള്‍ അടക്കം പ്രതിപക്ഷം ഉന്നയിച്ചതിലാണ് സര്‍ക്കാറിന് അതൃപ്തി. നിര്‍ണ്ണായകമായ വിധി നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയ സര്‍ക്കാര്‍ വീണ്ടും നിയമവഴി തേടുമ്പോള്‍ സുപ്രീം കോടതിയുടെ നിലപാടാണ് സുപ്രധാനം.