കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് ദില്ലിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഒരിക്കല്‍ പണം എടുത്തവര്‍ വീണ്ടും വീണ്ടും വരുന്നതുകൊണ്ടാണ് നീണ്ട വരികള്‍ ഉണ്ടാകാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കള്ളപ്പണം വെളുപ്പിക്കാന്‍ വരുന്നവര്‍, ഇത്തരത്തില്‍ വീണ്ടും വീണ്ടും എത്തി പണം മാറിയെടുക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഒരേ ആളുകള്‍ വിവിധ ബാങ്കുകളിലെത്തി പണം എടുക്കുന്നത് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് പണം മാറാന്‍ വരുന്നവരുടെ കൈയില്‍ മഷി പുരട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തുന്നവരുടെ കൈയില്‍ മഷി പുരട്ടുന്നതുപോലെയാകും ബാങ്കില്‍ എത്തുന്നവരുടെ കൈയിലും മഷി പുരട്ടുക.

അവരവരുടെ അക്കൗണ്ടില്‍ പണമിടാന്‍ മറ്റുള്ളവരെ അനുവദിക്കരുതെന്നും, ജന്‍ധന്‍ അക്കൗണ്ടുകള്‍ സര്‍ക്കാര്‍ സൂക്ഷ‌്മതയോടെ നിരീക്ഷിക്കുന്നുവെന്നും ധനകാര്യ സെക്രട്ടറി പറഞ്ഞു. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ജാഗ്രത വേണം. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരാധനാലയങ്ങളില്‍ ലഭിക്കുന്ന നേര്‍ച്ചപ്പണം കൃത്യമായി ബാങ്കില്‍ അടയ്‌ക്കണമെന്നും ശക്തികാന്ത് ദാസ് നിര്‍ദ്ദേശിച്ചു.

Add Asianetnews as a Preferred SourcegooglePreferred