വിവാഹത്തിന് മുമ്പ് ഉന്നതവിജയം നേടുന്ന മുസ്ലീം പെൺകുട്ടികൾക്ക് കേന്ദ്രത്തിന്റെ ഉപഹാരം 51000 രൂപ
ദില്ലി: വിവാഹത്തിന് മുമ്പ് ഉന്നത വിജയത്തോടെ ബിരുദപഠനം പൂർത്തിയാക്കുന്ന മുസ്ലീം പെൺകുട്ടികൾക്ക് നരേന്ദ്രമോദി സർക്കാറിന്റെ പ്രത്യേക ഉപഹാരം. 51000 രൂപയാണ് ഉപഹാരമായി നല്‍കുക. മൗലാന ആസാദ് ഫൗണ്ടേഷൻ മുന്നോട്ടുവെച്ച നിർദേശം കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.
ന്യൂനപക്ഷങ്ങളെ ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രോൽസാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ‘ഷാദി ഷാഗൂൺ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പ് ലഭിക്കുന്ന എല്ലാവർക്കും പുതിയ പ്രോൽസാഹന പദ്ധതിക്കും അപേക്ഷിക്കാം. 2003ലാണ് ന്യൂനപക്ഷങ്ങളിലെ ദുർബല വിഭാഗങ്ങൾക്കായി പ്രത്യേക സ്കോളർഷിപ്പ് പദ്ധതി ആവിഷ്ക്കരിച്ചത്. നേരത്തെ 12-ാം ക്ലാസ് വരെ ഉന്നത വിജയം നേടുന്ന വിദ്യാർഥികൾക്കും സ്കോളർഷിപ്പ് ഏർപ്പെടുത്തിയിരുന്നു.
പദ്ധതി ബിരുദപഠനത്തിലേക്കും നീട്ടാൻ തീരുമാനിക്കുകയായിരുന്നു. മുസ്ലീം സമുദായത്തിൽ പെൺകുട്ടികളുടെ ബിരുദപഠനവും വിവാഹവും സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കേന്ദ്രസർക്കാറിന്റെ പുതിയ പദ്ധതി.