ഫ്രാന്‍സിനെതിരെ തോല്‍ക്കാതിരുന്നാല്‍ ഡെന്‍മാര്‍ക്കിന് മുന്നേറാം. ഡെന്‍മാര്‍ക്ക് തോറ്റാല്‍ ഓസ്‌ട്രേലിയയ്ക്കും പ്രതീക്ഷ

മോസ്‌കോ: ഫ്രാന്‍സിനൊപ്പം ഗ്രൂപ്പ് സീയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തുന്ന ടീമേതെന്ന് ഇന്നറിയാം. ഡെന്‍മാര്‍ക്കിനും ഓസ്‌ട്രേലിയക്കും തുല്യ സാധ്യതയാണുളളത്. ഡെന്‍മാര്‍ക്ക് ഫ്രാന്‍സിനെയും ഓസ്‌ട്രേലിയ പെറുവിനെയും നേരിടും. രാത്രി 7.30നാണ് രണ്ട് മത്സരങ്ങളും. 

ഗ്രൂപ്പില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ഒരേ ഒരു ടീം ഫ്രാന്‍സാണ്. പോരാട്ടം രണ്ടാം സ്ഥാനത്തിനായി. ഫ്രാന്‍സിനെതിരെ തോല്‍ക്കാതിരുന്നാല്‍ ഡെന്‍മാര്‍ക്കിന് മുന്നേറാം. ഡെന്‍മാര്‍ക്ക് തോറ്റാല്‍ ഓസ്‌ട്രേലിയയ്ക്കും പ്രതീക്ഷ. ആറുമാറ്റങ്ങളുമായി ഇറങ്ങുന്ന ഫ്രാന്‍സിനെ ആയിരിക്കും ഡെന്‍മാര്‍ക്കിന് നേരിടേണ്ടി വരിക എന്നാണ് സൂചന. പോഗ്ബ, എംബാപ്പെ തുടങ്ങീ പ്രമുഖര്‍ ആദ്യ ഇലവനിലുണ്ടാവില്ല. കോച്ച് ദിദിയര്‍ ദശാംപ്‌സ് സൈഡ് ബഞ്ചിന്റെ കരുത്ത് പരിശോധിക്കാനാണ് സാധ്യത. 

കഴിഞ്ഞ മത്സരത്തില്‍ തുടക്കത്തില്‍ മുന്നിലെത്തിയിട്ടും ഓസ്‌ട്രേയിയക്കെതിരെ ജയിക്കാനാവാത്തത് മാനസികമായി ഡെന്‍മാര്‍ക്കിന് തിരിച്ചടിയാണ്. 2002ല്‍ ഫ്രാന്‍സിനെ ആദ്യ റൗണ്ടില്‍ പുറത്താക്കിയ ചരിത്രം ഡെന്‍മാര്‍ക്കിനുണ്ട്. രണ്ടാം മത്സരത്തില്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ പെറുവിനെയാണ് ഓസ്‌ട്രേലിയ നേരിടുക. 

ഇതുവരെ ഒരു ഗോള്‍ പോലും നേടാനാവാത്ത പെറുവിനെ മറികടക്കുക അവര്‍ക്ക് എളുപ്പമാവും. വലിയ മാര്‍ജിനില്‍ ജയിക്കുകയും ഫ്രാന്‍സ് ജെന്‍മാര്‍ക്കിനെ തോല്‍പിക്കുയും ചെയ്താല്‍ ഓസ്‌ട്രേലിയയക്ക് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ ബാക്കിയുണ്ട്.മറുവശത്ത് ഒരു ഗോളെങ്കിലും അടിച്ച് ടൂര്‍ണമെന്റിനോട് വിട പറയാനാവും പെറുവിന്റെ ശ്രമം.