ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; തന്റെ പിതൃത്വം കോൺഗ്രസുകാർ ചോദ്യം ചെയ്യുന്നുവെന്ന് മോദി
ഗുജറാത്ത്: ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളിൽ പോളിംഗ് മന്ദഗതിയിൽ. ഇലക്ട്രോണിംഗ് വോട്ടിംഗ് യന്ത്രത്തിൽ വൈഫൈ വഴി കൃത്രിമം നടന്നു എന്നാരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. അതേസമയം കോൺഗ്രസുകാർ തന്റെ പിതൃത്വം വരെ ചോദ്യം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലിയിൽ ആരോപിച്ചു.
എട്ടുമണിക്ക് ആരംഭിച്ച പോളിംഗ് തണുപ്പ് കാരണം മന്ദഗതിയിലാണ് പുരോഗമിച്ചത്. സൂറത്തിൽ എഴുപതോളം വോട്ടിംഗ് മെഷീൻ തകരാറിലാണെന്ന് വാർത്ത വന്നെങ്കിലും ഏഴിടത്തു മാത്രമാണ് പ്രശ്നങ്ങളുണ്ടായതെന്നും അത് പരിഹിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇലക്ട്രോണിംഗ് വോട്ടിംഗ് യന്ത്രം പലയിടത്തും വൈഫൈ വഴി പുറത്തുനിന്ന് നിയന്ത്രിക്കുന്നുന്നുണ്ടെന്നാരോപിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അർജുൻ മോദ്‍വാദിയ കമ്മീഷനിൽ പരാതി നൽകി. രാജ്കോട്ടിൽ വോട്ടുചെയ്ത മുഖ്യമന്ത്രി ബിജെപിക്ക് വെല്ലുവിളി ഇല്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ അഹമ്മദ് പട്ടേൽ ബറൂച്ചിലും ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര രാജ്കോട്ടിലും വോട്ട് രേഖപ്പെടുത്തി. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ലൂണവാഡയിൽ പ്രചാരണം റാലിനടത്തിയമോദി തന്റെ പിതൃത്വം വരെ കോൺഗ്രസുകാർ ചോദ്യംചെയ്യുകയാണെന്ന് ആരോപിച്ചു. സൗരാഷ്ട്ര കച്ച് ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലെ 24, 689 ബൂത്തുകളിലായി 2 കോടി പന്ത്രണ്ട് ലക്ഷം വോട്ടർമാരാണ് ഉള്ളത്. കഴിഞ്ഞ തവണ ബിജെപി അറുപത്തിമൂന്നിടത്ത് വിജയിച്ചപ്പോൾ കോൺഗ്രസിന് 22 സീറ്റ് മാത്രമാണ് കിട്ടിയത്.