ചെന്നൈ: ലക്ഷദ്വീപ് കടന്ന് മഹാരാഷ്ട്ര ഗുജറാത്ത് തീരത്തേയ്ക്കടുക്കുന്ന ഓഖി ചുഴലിക്കാറ്റിന്റെ പ്രതിഫലനമായി മുംബൈ, സൂറത്ത് ഉൾപ്പടെയുള്ള തീരമേഖലയിൽ കനത്ത മഴ തുടരും. ഇപ്പോഴും അതി തീവ്ര വേഗതയുള്ള ചുഴലിക്കാറ്റായി തുടരുന്ന ഓഖി മണിക്കൂറിൽ 18 കിലോമീറ്റർ വേഗതയിലാണ് വടക്കോട്ടേയ്ക്ക് സഞ്ചരിയ്ക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാളെ അർദ്ധരാത്രിയോടെ ഓഖിയുടെ ശക്തി ക്ഷയിയ്ക്കാനാണ് സാധ്യതയെന്ന കണക്കു കൂട്ടലിലാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. ഓഖിയെത്തുടർന്നുണ്ടായ മഴക്കെടുതിയിൽ തമിഴ്നാട്ടിൽ മരണസംഖ്യ 14 ആയി ഉയർന്നു. 93 മത്സ്യത്തൊഴിലാളികളാണ് കാണാതായതെന്നാണ് തമിഴ്നാട് സർക്കാരിന്‍റെ വാദമെങ്കിലും യഥാർഥ കണക്ക് ഇനിയും വ്യക്തമല്ല.

93 മത്സ്യത്തൊഴിലാളികളെ കാണാനില്ലെന്ന തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക കണക്ക് തീരദേശവാസികൾ അംഗീകരിയ്ക്കുന്നില്ല. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദം നാളെയോടെ തമിഴ്നാട്-ആന്ധ്ര തീരങ്ങൾക്ക് നടുവിലേയ്ക്കെത്തുമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കേന്ദ്ര കാലാവസ്ഥാനിരീക്ഷണവകുപ്പും അറിയിയ്ക്കുന്നു.