മേയ് 31 നാണ് മഴ, ജല ദൈവങ്ങളായ ഇന്ദ്രന്‍, വരുണൻ എന്നിവരുടെ കരുണ തേടിയുള്ള സർക്കാർ‌ വക യാഗങ്ങൾ നടക്കുക

ഗാന്ധിനഗര്‍: കടുത്ത വരള്‍ച്ചയെ അതിജീവിക്കാന്‍ ദൈവങ്ങളെ ആശ്രയിച്ച് ഗുജറാത്ത്. സംസ്ഥാനത്തെ 33 ജില്ലകളിലും എട്ട് പ്രധാന നഗരങ്ങളിലുമായി 41 പര്‍ജന്യ യാഗങ്ങള്‍ നടത്താനാണ് തീരുമാനം. മേയ് 31 നാണ് മഴ, ജല ദൈവങ്ങളായ ഇന്ദ്രന്‍, വരുണൻ എന്നിവരുടെ കരുണ തേടിയുള്ള സർക്കാർ‌ വക യാഗങ്ങൾ നടക്കുക. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ നടന്ന ക്യാബിനെറ്റിന്റേതാണ് തീരുമാനം. 41 ഇടങ്ങളിലായി യാഗം നടത്തി പ്രസാദം വിതരണം ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. കടുത്ത ജലക്ഷാമമാണ് ഗുജറാത്ത് നേരിട്ടു കൊണ്ടിരിക്കുന്നത്. 25,227 മില്യൻ ക്യുബിക് മീറ്റർ വരെ വെള്ളം ശേഖരിച്ചുവയ്ക്കാൻ ശേഷിയുള്ള ഗുജറാത്തിലെ 204 ഡാമുകളിലായി 29 ശതമാനം വെളളം മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 40 ശതമാനം വെള്ളം ഉണ്ടായിരുന്നിടത്താണ് ഈ അവസ്ഥ. മൺസൂൺ സീസണില്‍ മഴവെള്ളം കൂടുതല്‍ ശേഖരിക്കുന്നതിനായി നദികൾ, കുളം, തടാകം, കനാലുകൾ എന്നിവയെല്ലാം ഒരുക്കി നിർത്താൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. 

യാഗങ്ങളിലും തുടര്‍ന്നു നടക്കുന്ന പൊതുയോഗത്തിലും മുഖ്യമന്ത്രി വിജയ് രൂപാണി, സംസ്ഥാന മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. വരള്‍ച്ചയെ മറികടക്കാനായില്ലെങ്കില്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലുൾപ്പെടെ ബിജെപിക്കു തിരിച്ചടി ലഭിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രിമാർ കരുതുന്നു.