അഹമ്മദാബാദ്: ഗുജറാത്തില്‍ ഭരണമാറ്റത്തിന് തയ്യാറായിട്ടും ദളിത് പ്രക്ഷോഭം ശക്തിപ്പടുന്നത് ബിജെപിക്ക് തലവേദനയാകുകയാണ്.ഗുജറാത്തില്‍ നിന്നും മദ്ധ്യപ്രദേശിലേക്കും ഉത്തര്‍പ്രദേശിലേക്കും പ്രതിഷേധങ്ങള്‍ വ്യാപിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെ ബിജെപിക്ക് വെല്ലുവിളിയായി കഴിഞ്ഞു. 

രോഹിത് വെമുലയുടെ ആത്മഹത്യക്ക് ശേഷം സര്‍വ്വകലാശാലകളില്‍ രൂപപ്പെട്ട ദളിത് മുന്നേറ്റം ഉനാ സംഭവത്തിന് ശേഷം ക്യാംപസ്സുകളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് സംഘടിത രൂപത്തില്‍ വ്യാപിക്കുകയാണ്.സ്വാതന്ത്ര ദിനത്തില്‍ പ്രധാനമന്ത്രിയുടെ ചെങ്കോട്ട ചടങ്ങുകള്‍ക്ക് ലഭിച്ചതിന് തുല്യമായ പ്രധാന്യം ഉനയില്‍ നടന്ന ദളിത് അസ്മിത യാത്രക്കും ലഭിച്ചിരുന്നു.ഗോരക്ഷാ പ്രവര്‍ത്തകരെ തള്ളിപറഞ്ഞ് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസ്തവാനയിലും ഗുജറാത്തിലെ ഭരണമാറ്റത്തിലും അവസാനിക്കുമെന്ന് കരുതിയ ദളിത് പ്രതിഷേധം ശക്തിപ്പെടുന്നത് ബിജെപിയെ അശങ്കപ്പെടുത്തുന്നു.

ഗുജറാത്തിലെ ദളിത് പ്രക്ഷോഭങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളും കൈകോര്‍ക്കുകയാണ്.ദളിത് അസ്മിത യാത്രയില്‍ ഇടത് പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നു.അടുത്ത വര്‍ഷം ബിജപിക്ക് ഏറെ നിര്‍ണ്ണായകമായ ഗുജറാത്തും,ഉത്തര്‍പ്രദേശ്,പഞ്ചാബ് തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെ സംഘപരിവാര്‍ വിരുദ്ധ ദളിത് അടിത്തറ വിപുലപ്പെടുന്നത് ബിജെപിക്ക് തലവേദനയാകുകയാണ്.മറുഭാഗത്ത് ദളിത് പ്രക്ഷോഭം തണുപ്പിക്കാന്‍ പ്രധാനമന്ത്രിയും ബിജെപിയും നടത്തിയ ഇടപെടലുകളെ വിഎച്ച്പി ശകത്മായി വിമര്‍ശിച്ചതോടെ സംഘപരിവാറിനുള്ളിലെ ഭിന്നതയും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്.