ജവാന്മാർക്കുള്ള ആദരം; സൈനികരുടെ ചിത്രങ്ങൾ സാരികളിൽ ആലേഖനം ചെയ്ത് തുണി മിൽ
ഈ സാരികൾ വിറ്റു കിട്ടുന്ന മുഴുവന്‍ തുകയും വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് മില്‍ അധികൃതർ പറഞ്ഞു.
സൂറത്ത്: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 ജവാന്മാർ വീരമത്യുവരിച്ചതിന്റെ ഞെട്ടലില്‍ നിന്നും രാജ്യം ഇതുവരെയും കരകയറിയിട്ടില്ല. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നും നിരവധി പേരാണ് ജീവത്യാഗം ചെയ്ത ജവാന്മര്‍ക്ക് ആദരങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തി കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ രാജ്യത്തെ സംരക്ഷിക്കുന്ന ജവാന്മരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തു കൊണ്ടുള്ള സാരികള്‍ നിര്‍മ്മിക്കുകയാണ് ഒരു തുണ മില്‍.
ഗുജറാത്തിലെ സൂറത്തിലുള്ള അന്നപൂര്‍ണ്ണ ഇന്റസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന തുണി മില്ലിലാണ് ആദരമർപ്പിച്ചുകൊണ്ട് സാരികളില്‍ രാജ്യത്തെ സംരക്ഷിക്കുന്ന ജവാന്മാരുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. ഈ സാരികൾ വിറ്റു കിട്ടുന്ന മുഴുവന്‍ തുകയും വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് മില്‍ അധികൃതർ പറഞ്ഞു.
'സാരികളില്‍ നമ്മുടെ രാജ്യത്തെ കാത്തു സൂക്ഷിക്കുന്ന,സംരക്ഷിക്കുന്ന ജവാന്മാരുടെ പ്രതിരോധ ശക്തി ചിത്രീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ സാരിക്കു വേണ്ടി ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. ഇതിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും ജീവത്യാഗം ചെയ്ത ജവന്മാരുടെ കുടുംബങ്ങൾക്കായി ഞങ്ങള്‍ നല്‍കും'- മില്ലിന്റെ ഡയറക്ടര്‍ മനീഷ് പറഞ്ഞു. '- മില്ലിന്റെ ഡയറക്ടര്‍ മനീഷ് പറഞ്ഞു.
ഇത്തരത്തിൽ ഒരു യുവാവ് ആദര സൂചകമായി ജവാന്മാരുടെ പേരുകള്‍ സ്വന്തം ശരീരത്ത് ടാറ്റൂ ചെയ്തിരുന്നു. രാജസ്ഥാനിലെ ബിക്കാനിര്‍ സ്വദേശിയായ ഗോപാല്‍ സഹരണ്‍ എന്ന യുവാവാണ് ടാറ്റൂ ചെയ്തത്. ആകെ വീരമൃത്യു വരിച്ച 71 ജവാന്മാരുടെ പേരും ഇന്ത്യയുടെ പതാകയുമാണ് ശരീരത്തിന്‍റെ പിന്‍ഭാഗത്തായി ഗോപാല്‍ ടാറ്റൂ ചെയ്തിരുന്നത്. പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 ജവാന്മാര്‍ക്ക് പുറമെ അടുത്ത കാലത്ത് രാജ്യത്തിനായി രക്തസാക്ഷികളായ 31 പേരുടെ പേര് കൂടെ ഗോപാല്‍ ശരീരത്തില്‍ ടാറ്റൂ ചെയ്തിട്ടുണ്ടെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.