ദില്ലി: ബിജെപിക്കെതിരായ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് ഭയന്നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വൈകിപ്പിച്ചതെന്ന് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത് ഷായുടെ മകന്റെ സ്വത്ത് സമ്പാദനം, റാഫേല്‍ കരാര്‍ എന്നിവ പാര്‍ലമെന്റില്‍ ചര്‍ച്ചയാകരുതെന്ന് ബിജെപിക്ക് നിര്‍ബന്ധമുണ്ടെന്നും രാഹുല്‍ പറഞ്ഞു. 

പ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ ഇന്ന് ഗാന്ധിനഗര്‍, മഹിസാഗര്‍, ദഹോഡ് എന്നിവിടങ്ങളില്‍ റാലികളില്‍ പങ്കെടുക്കും. നാളെ ചായ്‌കേ സാത്ത് മന്‍കീ ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. സംസ്ഥാനത്തെ ബിജെപിയുടെ 52,000 ബൂത്ത് കമ്മറ്റി അംഗങ്ങളും സ്ഥാനാര്‍ത്ഥികളും ചായകുടിച്ചുകൊണ്ട് മോദിയുടെ പ്രസംഗം കേള്‍ക്കുന്ന പരിപാടിയാണ് ചായ് കെ സാത്ത് മന്‍ കി ബാത്ത്.

പട്ടേല്‍ സമുദായത്തിന്റെ പിന്തുണയോടെ മത്സരത്തിനിറങ്ങുന്ന കോണ്‍ഗ്രസും കേന്ദ്ര മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും കളത്തിലിറക്കി പോരാട്ടം നടത്തുന്ന ബിജെപിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.