അടല്‍ ബീഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇത്തരം ആള്‍ക്കൂട്ടക്കൊലകള്‍ ഉണ്ടായിട്ടില്ല. വാജ്പേയ് സര്‍ക്കാര്‍ നമ്മുടെ അടുക്കളയില്‍ കയറി നാം ഉണ്ടാക്കിയതും ഉണ്ണുന്നതും എന്താണെന്ന് ചികഞ്ഞു നോക്കിയിട്ടില്ല

ബെംഗളൂരു:മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയിയെ പുകഴ്ത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. വാജ്പേയി ആയിരുന്നു ഇപ്പോള്‍ പ്രധാനമന്ത്രിയെങ്കില്‍ രാജ്യത്ത് പാവപ്പെട്ടവരെ ഇങ്ങനെ തല്ലിക്കൊല്ലിലായിരുന്നുവെന്ന് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചരണപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെ ഗുലാം നബി ആസാദ് പറഞ്ഞു. 

അടല്‍ ബീഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇത്തരം ആള്‍ക്കൂട്ടക്കൊലകള്‍ ഉണ്ടായിട്ടില്ല. ദളിതരെ ഇങ്ങനെ വേട്ടയാടിയിട്ടില്ല. വാജ്പേയ് സര്‍ക്കാര്‍ നമ്മുടെ അടുക്കളയില്‍ കയറി നാം ഉണ്ടാക്കിയതും ഉണ്ണുന്നതും എന്താണെന്ന് ചികഞ്ഞു നോക്കിയിട്ടില്ല. ഷിമോഗയില്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കവേ ഗുലാം നബി ആസാദ് പറഞ്ഞു. 

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന കര്‍ണാടകയില്‍ ദളിത് പിന്നോക്ക വിഭാഗം വോട്ടുകള്‍ ലക്ഷ്യമിട്ട് ശക്തമായ പ്രചരണമാണ് ഭരണകക്ഷിയായ കോണ്‍ഗ്രസ് നടത്തുന്നത്. ഇതിന്‍റെ ഭാഗമായാവാം മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദ് വാജ്പേയെ പ്രശംസിച്ചു സംസാരിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.