എണ്ണ വിലയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ആഗോള എണ്ണ വിപണിയില്‍ കഴിഞ്ഞ ദിവസം മാത്രം ആറു ശതമാനം വര്‍ധനവാണ് ഉണ്ടായത്.

യുഎസ് ക്രൂഡ് ശേഖരത്തില്‍ വന്ന കുറവും അടുത്തയാഴ്‍ച ദോഹയില്‍ നടക്കാനിരിക്കുന്ന യോഗത്തില്‍ ഉല്‍പാദനത്തില്‍ കുറവു വന്നേക്കുമെന്ന പ്രതീക്ഷയുമാണ് എണ്ണ വിപണിയില്‍ വീണ്ടും ഉണര്‍വ് പകരുന്നത്. ബ്രന്റ് ക്രൂഡിന്റെ അവധി വ്യാപാരത്തില്‍ 2.45 ഡോളറിന്റെ വര്‍ധനയാനുണ്ടായത്. ഇതോടെ എണ്ണ വില ബാരലിന് 41 ഡോളറിനു മുകളിലെത്തി. യു.എസ് ക്രൂഡോയിലിന് 2.53 ഡോളറിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. റഷ്യയുടെ എണ്ണയുല്‍പാദനത്തില്‍ ഈ മാസം കുറവ് വന്നേക്കുമെന്ന സൂചനയും ഷെയില്‍ ഉല്‍പാദനം കുറഞ്ഞതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ഈ മാസം 17 നാണ് എണ്ണയുല്‍പാദന രാജ്യങ്ങള്‍ ദോഹയില്‍ യോഗം ചേരുന്നത്. ഇറാന്‍ ഒഴികെയുള്ള രാജ്യങ്ങള്‍ ഉല്‍പാദന നിയന്ത്രണത്തെ അനുകൂലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാനും ഇറാഖും ഈ മാസം ഉയര്‍ന്ന ഉല്‍പാദനം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇറാഖിന്റെ ദിവസ ഉല്‍പാദനം 35 ലക്ഷം ബാരലും ഇറാന്റേതു 32 ലക്ഷവുമാണ്. അടുത്ത വര്‍ഷം ഇത് 40 ലക്ഷം ബാരലാക്കാനാണ് ഇറാന്റെ നീക്കം. എന്തായാലും ദോഹയില്‍ നടക്കുന്ന യോഗത്തിനു ശേഷം എണ്ണയുല്‍പാദനം നിയന്ത്രിച്ചു കൂടുതല്‍ ഫലപ്രദമായ നടപടികളിലൂടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍.