ബംഗളുരു: പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ് സെഷന്‍ പുനഃസ്ഥാപിക്കുന്ന കാര്യം അടുത്തതവണ പരിഗണിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ്. ഗള്‍ഫ് പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ മന്ത്രാലയം കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും വികാസ് സ്വരൂപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ പതിമൂന്ന് പ്രവാസി ഭാരതീയ ദിവസുകളില്‍ ഗള്‍ഫ് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സെഷനുകള്‍ ഉള്‍പ്പെടുത്തിയിരുന്നു.. എന്നാല്‍ ഇത്തവണത്തെ പ്രവാസി ഭാരതീയ ദിവസില്‍ നിന്ന് ഗള്‍ഫ് സെഷന്‍ ഒഴിവാക്കിയതിനെതിരെ പ്രതിഷേധിച്ച ഗള്‍ഫില്‍ നിന്നുള്ള പ്രതിനിധികള്‍ മേഖലയെ പാടെ അവഗണിക്കുന്നതാണ് ഈ നടപടിയെന്ന് വിമര്‍ശിച്ചിരുന്നു.. എന്നാല്‍ ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കിയ വികാസ് സ്വരൂപ്, വിദേശകാര്യമന്ത്രാലയം ഗള്‍ഫ് പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് പറഞ്ഞു.