ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയിൽ രേഖപ്പെടുത്തണമെന്ന് പിതാവ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. മതപരിവർത്തനം നടത്തിയ സൈനബയേയും സത്യസരണി അധികൃതരേയും വിളിച്ചുവരുത്തണമെന്നും പിതാവ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. പരസ്യമായി മൊഴി രേഖപ്പെടുത്തുന്നത് ഹാദിയയ്ക്ക് മാനസിക സമ്മര്‍ദമുണ്ടാക്കുമെന്ന് ഹാദിയയുടെ പിതാവ് വാദിക്കുന്നു. 

സമൂഹത്തിന്‍റെ വികാരം നോക്കിയല്ല, നിയമപരവും ഭരണഘടനാപരവുമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഒരോ കേസിലും തീരുമാനങ്ങൾ എടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാദിയയെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. നവംബര്‍ 27ന് വൈകീട്ട് 3 മണിക്ക് തുറന്ന കോടതിയിൽ ഹാദിയയെ ഹാജരാക്കണമെന്നായിരുന്നു കോടതി നിർദ്ദേശം. 

അച്ഛൻ അശോകനാണ് ഹാദിയയെ കോടതിയിൽ ഹാജരാക്കേണ്ട ഉത്തരവാദിത്തമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മകളെ മതംമാറ്റിയതിന് പിന്നിൽ തീവ്രവാദ ഇടപെടലുകളുണ്ടെന്നും. ഹാദിയയെ വിളിച്ചുവരുത്തുകയാണെങ്കിൽ തന്നെ രഹസ്യകോടതി നടപടി വേണമെന്ന അശോകന്‍റെ ആവശ്യം സുപ്രീംകോടതി നേരത്തെ അംഗീകരിച്ചിരുന്നില്ല. ഹാദിയയുമായുള്ള തന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിൻ ജഹാൻ നൽകിയ ഹർജിയിലാണ് ഹാദിയയെ നേരിട്ടു ഹാജരാക്കണമെന്നു സുപ്രീംകോടതി ആവശ്യപ്പെട്ടത്. 

വിവാഹമെന്നത് ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ക്രിമിനലിനെ പ്രണയിക്കരുതെന്നോ വിവാഹം ചെയ്യരുതെന്നോ നിയമത്തിലില്ല. കേസിൽ എൻഐഎയുടെയും ഹാദിയയുടെ അച്ഛന്റെയും വാദങ്ങൾ പരിശോധിച്ചശേഷം അന്തിമവിധി പുറപ്പെടുവിക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. 

ഹാദിയയുടെയും ഷഫിൻ ജഹാന്റെയും വിവാഹം മേയ് 24ന് ഹൈക്കോടതി അസാധുവാക്കിയിരുന്നു. മകളെ നിർബന്ധിച്ചു മതംമാറ്റിയെന്ന് ആരോപിച്ചു പിതാവു നൽകിയ ഹർജിയിലായിരുന്നു നടപടി. തുടർന്നു ഹാദിയയെ കോടതി മാതാപിതാക്കൾക്കൊപ്പം അയയ്ക്കുകയായിരുന്നു. ഇതിനെതിരെയാണ് ഷഫിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചത്.