ജിദ്ദ: കേരളത്തില്‍ നിന്നുള്ള ഹജ്ജ് സംഘത്തിനു മക്കയില്‍ ഹൃദ്യമായ വരവേല്‍പ്പ്. മലയാളീ സംഘടനാ പ്രതിനിധികളായ നൂറുക്കണക്കിനു പേരാണ് തീര്‍ഥാടകരെ സ്വീകരിക്കാന്‍ താമസ സ്ഥലത്ത് എത്തിയത്. ഞായറാഴ്ചയാണ് കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ആരംഭിച്ചത്. മൂന്നു വിമാനങ്ങളിലായി തൊള്ളായിരം തീര്‍ഥാടകര്‍ ഇന്നലെ നെടുമ്പാശ്ശേരിയില്‍ നിന്നും ജിദ്ദയിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മക്കയില്‍ താമസ സ്ഥലത്ത് ഹൃദ്യമായ വരവേല്‍പ്പാണ് തീര്‍ഥാടകര്‍ക്ക് ലഭിച്ചത്. തീര്‍ഥാടകര്‍ താമസിക്കുന്ന അസീസിയയിലെ കെട്ടിടങ്ങളില്‍ ഹജ്ജ് സര്‍വീസ് ഏജന്‍സി, ഇന്ത്യന്‍ ഹജ്ജ് മിഷന്‍, വിവിധ മലയാളീ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു.കെ.എം.സി.സി, ആര്‍.എസ്.സി, ഇന്ത്യ ഫ്രാറ്റെണിറ്റി ഫോറം, വിക്കായ, തനിമ, മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറം തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ഉണ്ടായിരുന്നു. കാരക്ക, മുസല്ല, ഭക്ഷണ കിറ്റുകള്‍ തുടങ്ങിയവ നല്‍കിയാണ്‌ തീര്‍ഥാടകരെ സ്വീകരിച്ചത്.

കേരളത്തില്‍ നിന്ന് ഇന്നലെ മൂന്നു വിമാനങ്ങളിലായി തൊള്ളായിരം തീര്‍ഥാടകര്‍ എത്തി. ഹജ്ജ് കര്‍മങ്ങള്‍ക്ക് ശേഷമായിരിക്കും മലയാളീ തീര്‍ഥാടകരുടെ മദീനാ സന്ദര്‍ശനം. എന്നാല്‍ സ്വകാര്യ ഗ്രൂപ്പുകളില്‍ എത്തിയ മലയാളീ തീര്‍ഥാടകരില്‍ ഭൂരിഭാഗവും അടുത്ത ദിവസം മദീന സന്ദര്‍ശിക്കും. എട്ടു ദിവസത്തെ മദീനാ സന്ദര്‍ശനത്തിനു ശേഷം ഹജ്ജിനു മുമ്പായി ഇവര്‍ മക്കയില്‍ തിരിച്ചെത്തും.