ഇന്ത്യയില്‍ നിന്നും മദീനയിലേക്കുള്ള ഹജ്ജ് സര്‍വീസുകള്‍ അവസാനിച്ചു. ഇനി മുതല്‍ ജിദ്ദയിലായിരിക്കും ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ വിമാനമിറങ്ങുക. ഇന്നലെ ജിദ്ദയില്‍ എത്തിയ ആദ്യ സംഘത്തെ ഇന്ത്യന്‍ അംബാസഡര്‍, കോണ്‍സുല്‍ ജനറല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

മദീനയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ ഇന്നലെയാണ് അവസാനിച്ചത്. ഇന്നലെ തന്നെ ജിദ്ദയിലേക്കുള്ള വിമാന സര്‍വീസുകളും ആരംഭിച്ചു. ബംഗലൂരുവില്‍ നിന്നും രാവിലെ 6:40-ന് ജിദ്ദയിലെത്തിയ ആദ്യ സംഘത്തെ ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദ്, പത്നി ശബ്നം ജാവേദ്, കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ്‌, ഹജ്ജ് കോണ്‍സുല്‍ ഷാഹിദ് ആലം തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഐ.പി.ഡബ്ല്യൂ.എഫ്, കെ.എം.സി.സി പ്രവര്‍ത്തകരും സംഘത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. 164 സ്ത്രീകള്‍ ഉള്‍പ്പെടെ 340 തീര്‍ഥാടകര്‍ ആണ് ആദ്യ സംഘത്തില്‍ ഉണ്ടായിരുന്നത്.

 ജിദ്ദയില്‍ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ റോഡ്‌ മാര്‍ഗം മക്കയിലേക്ക് പോയി. ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ചതിന് ശേഷമായിരിക്കും ഇവരുടെ മദീനാ സന്ദര്‍ശനം. ബംഗലൂരു, ഗയ, കൊല്‍ക്കത്ത, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ നിന്നും ആറു വിമാനങ്ങളിലായി ആയിരത്തി അറുനൂറോളം തീര്‍ഥാടകര്‍ ആദ്യ ദിവസം ജിദ്ദയില്‍ എത്തി.