കോഴിക്കോട്: ഇസ്ലാമിക് ബാങ്കിങ് മോഡലില്‍ സിപിഎം ആരംഭിച്ച പുതിയ സഹകരണ പ്രസ്ഥാനമായ ഹലാല്‍ ഫായിദക്കെതിരെ മുസ്ലിം ലീഗ്. ഇസ്ലാമിക് ബാങ്കിങ് രീതിയില്‍ ബാങ്ക് പ്രവര്‍ത്തിക്കാനുള്ള സിപിഎം നീക്കം പ്രായോഗികമാകില്ലെന്ന് ലീഗ് വ്യക്തമാക്കി. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചത് ഇതിന്റെ സൂചനയെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹലാല്‍ ഫായിദ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്തത്. അതോടൊപ്പം തന്നെ എല്ലാം നിയമപ്രകാരം ആയിരിക്കണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ വളര്‍ന്നുവന്ന സംസ്ഥാനത്തെ തന്നെ പുതിയ സഹകരണ സംരംഭമാണിത്. ഇസ്ലാമിക് ബാങ്കിങ് രീതി പിന്‍തുടരുന്ന പലിശരഹിത ബാങ്കാണ് ഹലാല്‍ ഫായിദ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇസ്ലാമിക രീതിയിലുള്ള ഒരു ബാങ്കിങ് സമ്പ്രദായം തുടങ്ങുന്നതിന് പിന്നിലെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ചു വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിനെതിരെ ബിജെപി നേരത്തെ തന്നെ പ്രചാരണങ്ങള്‍ ആരംഭിച്ചിരുന്നു.
