രാത്രി ഏറെ വെെകിയും പുലര്‍ച്ചുമായി പത്തനംതിട്ടയിലെത്തിയ തീര്‍ഥാടകര്‍ക്ക് ഇതുവരെ പമ്പയിലേക്ക് പോകാന്‍ ഒരു ബസ് പോലും ലഭിച്ചിട്ടില്ല. ഇങ്ങനെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ തീര്‍ഥാടകരോട് പെരുമാറരുതെന്ന പ്രതികരണമാണ് ഭക്തര്‍ പങ്കുവെയ്ക്കുന്നത്

പത്തനംതിട്ട: സംസ്ഥാനത്ത് ബിജെപി പിന്തുണയോടെ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹർത്താല്‍ തീര്‍ഥാടകരെ വലയ്ക്കുന്നു. പത്തനംതിട്ടയിലെത്തിയ തീര്‍ഥാടകരാണ് ഏറെ നേരമായി കുടുങ്ങി കിടക്കുന്നത്. ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപി പിന്തുണ നല്‍കുകയും ചെയ്തതിന് പിന്നാലെ ഇന്നലെ പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്കുള്ള ബസ്സുകള്‍ റദ്ദാക്കുമെന്ന് അറിയിച്ചിരുന്നു.

നിലയ്ക്കൽ-ഇലവുങ്കൽ റൂട്ടിൽ ഇന്നലെ കെഎസ്ആര്‍ടിസി ബസുകൾക്ക് നേരെ കല്ലേറ് നടന്നിരുന്നു. ഏഴിലധികം ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ഇതോടെയാണ് സര്‍വീസ് റദ്ദാക്കിയെന്ന് അറിയിപ്പ് വന്നത്. എന്നാല്‍, തീര്‍ഥാടകര്‍ക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടാവില്ലെന്നും ബസ് സര്‍വീസ് നടത്തുമെന്നും ഇതിന് ശേഷം മന്ത്രി വ്യക്തമാക്കി.

എന്നാല്‍, രാത്രി ഏറെ വെെകിയും പുലര്‍ച്ചുമായി പത്തനംതിട്ടയിലെത്തിയ തീര്‍ഥാടകര്‍ക്ക് ഇതുവരെ പമ്പയിലേക്ക് പോകാന്‍ ഒരു ബസ് പോലും ലഭിച്ചിട്ടില്ല. ഇങ്ങനെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ തീര്‍ഥാടകരോട് പെരുമാറരുതെന്ന പ്രതികരണമാണ് ഭക്തര്‍ പങ്കുവെയ്ക്കുന്നത്.

പൊലീസ് സംരക്ഷണം കിട്ടിയാല്‍ പോകാമെന്നുള്ള മറുപടിയാണ് അധികൃതരില്‍ നിന്ന് ലഭിച്ചതെന്നും തീര്‍ഥാടകര്‍ പറഞ്ഞു. നിലയ്ക്കലില്‍ നിന്നുള്ള ചെയിന്‍ സര്‍വീസുകള്‍ നടക്കുന്നുണ്ട്.