കോയമ്പത്തൂര്‍: ഹിന്ദുമുന്നണി പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കോയമ്പത്തൂരില്‍ നടന്ന ഹർത്താലിൽ വ്യാപക അക്രമം. തുടിയാളൂരിൽ പൊലീസ് വാഹനം കത്തിച്ചു. സർക്കാർ ബസ്സുകൾ കല്ലെറിഞ്ഞ് തകർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യാഴാഴ്ച രാത്രിയാണ് ഹിന്ദുമുന്നണിയുടെ കോയമ്പത്തൂർ വക്താവ് ശശികുമാർ അ‍ജ്ഞാതരുടെ വെട്ടേറ്റ് മരിച്ചത്. രാത്രി വീട്ടിലേയ്ക്ക് മടങ്ങിവരവെ രണ്ട് ബൈക്കുകളിലായെത്തിയ അജ്ഞാതർ ശശികുമാറിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശികുമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് കോയമ്പത്തൂരിൽ ഹിന്ദുമുന്നണി ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ഹർത്താൽ ഭാഗികമായിരുന്നെങ്കിലും ഉച്ചയ്ക്ക് നഗരത്തിന്‍റെ വിവിധഭാഗങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നതോടെ സ്ഥിതി മാറി. കെംപട്ടി കോളനി, ഷൺമുഖം റോഡ് എന്നിവിടങ്ങളിലുൾപ്പടെ കടകൾക്കും ആരാധനാലയങ്ങൾക്കും നേരെ കല്ലേറുണ്ടായി. പലയിടങ്ങളിലും പ്രതിഷേധക്കാർ ബസ്സുകൾക്ക് നേരെ കല്ലെറിയുകയും വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തു.

തുടിയാളൂരിൽ പൊലീസ് വാഹനം കത്തിച്ച പ്രതിഷേധക്കാരെ നേരിടുന്നതിനിടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. നഗരത്തിലെ ഗതാഗതം പലയിടത്തും പൂർണമായി സ്തംഭിച്ചു. കോയമ്പത്തൂരിൽ നിന്നുള്ള ചില അന്തർസംസ്ഥാന സ്വകാര്യബസുകൾ സർവീസ് നിർത്തിയിട്ടുണ്ട്. എന്നാൽ തമിഴ്നാട് എസ്ആർടിസിയുടെ ബസ്സുകൾ സർവീസ് നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. നഗരത്തിൽ സുരക്ഷ ശക്തമാക്കാൻ ആയിരത്തിയഞ്ഞൂറ് പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.