ചണ്ഡിഗഡ്: സ്കൂളുകളിൽ പ്രഭാത പ്രാർത്ഥനക്ക് ഗായത്രി മന്ത്രം നിർബന്ധമാക്കി ഹരിയാന സർക്കാർ. സാംസ്കാരിക മൂല്യങ്ങൾ വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ പറഞ്ഞു.
ഹരിയാനയിൽ ബിജെപി സർക്കാർ അധികാരമേറ്റയുടൻ ഗീതശ്ലോകങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഗായത്രി മന്ത്രം നിർബന്ധമാക്കിയുള്ള ഉത്തരവ്. ഗീതയും സരസ്വതിയും പശുവുമെല്ലാം സ്വീകരിക്കപ്പെട്ടതുപ്പോലെ ഗായത്രി മന്ത്രവും സ്വീകാര്യമാകുമെന്ന് ഹരിയാന വിദ്യഭ്യാസമന്ത്രി രാംബിലാസ് ശർമ പറഞ്ഞു.
മതേതര രാജ്യമായ ഇന്ത്യയിൽ എല്ലാമതങ്ങൾക്കും തുല്യ പരിഗണന നൽകണമെന്ന് ഹരിയാനയിലെ അധ്യപക സംഘടന പ്രതികരിച്ചു. സ്കൂളുകളിലെ അധ്യാപകരുടെ കുറവ് ,അടിസ്ഥാന സൗകര്യവികസനം എന്നീ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാകണം സർക്കാർ മുൻതൂക്കം നൽകേണ്ടതെന്നും ഹരിയാന വിദ്യാലയ്അധ്യാപക് സംഘ് പ്രസിഡന്റ് വസീർ സിങ് പറഞ്ഞു.
