ഭർത്താവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി സൂക്ഷിച്ച ഭാര്യക്കും കാമുകനും 30 വർഷം കഠിന തടവ്
ദില്ലി: ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിൽ കഷ്ണങ്ങളാക്കി സൂക്ഷിച്ച കേസിൽ ഭാര്യക്ക് 30 വർഷത്തെ കഠിന തടവ്. ഹരിയാനയിലെ ജാജ്ജർ ജില്ലാ കോടതിയുടെതാണ് വിധി. 2016ൽനടന്ന കൊലപാതകത്തിൽ ഭാര്യയെ സഹായിച്ച കാമുകനും ഇതേ ശിക്ഷ വിധിച്ചിട്ടുണ്ട്.
പ്രതിയായ 30കാരി പൂജക്ക് അയൽവാസിയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. ഭർത്താവ് ബൽജിത് സിങിനെ കൊലപ്പെടുത്തി എട്ട് കഷ്ണമാക്കി വീട്ടിലെ എട്ട് വിവിധ ഭാഗങ്ങളിലാക്കി വെക്കുകയായിരുന്നു. 2016 ഏപ്രിലിൽ അസന്ത വില്ലേജിലെ വീട്ടിലായിരുന്നു ദാരുണ കൊല നടന്നത്. ഇരുഭാഗങ്ങളുടെയും വാദം കേട്ട അഡീഷനൽ സെഷൻസ് ജഡ്ജി എച്ച്.എസ് ദാഹിയ പ്രതികൾ കുറ്റം ചെയ്തതായി കണ്ടെത്തുകയും ആസൂത്രിത കൊലപാതകത്തിന് ശേഷം മൃതദേഹത്തിന് മുന്നിൽ വെച്ച് ഇരുവരും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തതായും കണ്ടെത്തി.
സഹോദരൻ കുല്‍ജിത് സിങ് ബൽജിതിന്‍റെ കാണാതായതിനെതിരെ പരാതി നൽകിയതോടെയാണ് സംഭവം വെളിച്ചത്ത് വന്നത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി തിരിച്ചറിഞ്ഞ ബൽജിതിന്‍റെ സഹോദരിമാര്‍ പൂജയാണ് സഹോദരന്റെ തിരോധാനത്തിന് പിന്നിലെന്ന് മനസിലാക്കുകയും ചെയ്തു.
സംശയത്തെ തുടർന്ന് പൂജയുടെ പേര് കൂടി എഫ്.ഐ.ആറിൽ ഉൾപ്പെടുത്തുകയായിരുന്നു. അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോൾ തൃപ്തികരമായ മറുപടി നൽകാൻ പൂജക്ക് സാധിച്ചില്ല. ഭാര്യയുടെ മറുപടിയിൽ പൊലീസ് വൈരുധ്യങ്ങൾ കണ്ടെത്തുകയും ചെയ്തു. എഫ്.ഐ.ആറിൽ ഉൾപ്പെട്ട പൂജയുടെ കാമുകൻ ഉൾപ്പെടെയുള്ള ആറ് പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കാമുകനൊപ്പം ചേർന്ന് കൃത്യം നടത്തിയതായി പൂജ സമ്മതിക്കുകയും ചെയ്തു. ബൽജിതിന്‍റെ ദാരുണ കൊലക്ക് പൂജയും കാമുകനുമാണെന്ന് കണ്ടെത്തിയ കോടതി മറ്റ് നാല് പേരെ വെറുതെവിട്ടു.