മന്ത്രി ഡി കെ ശിവകുമാറിനെതിരായ ഹവാല പണമിടപാട് കേസ് ആയുധമാക്കി കർണാടകയില്‍ കോൺഗ്രസിനെതിരെ ബിജെപി നീക്കം. കളളപ്പണം വെളുപ്പിച്ച് അറുനൂറ് കോടി രൂപ ശിവകുമാർ എഐസിസിയിലെത്തിച്ചെന്നാണ് ബിജെപി ആരോപണം. 

ബംഗളൂരു: മന്ത്രി ഡി കെ ശിവകുമാറിനെതിരായ ഹവാല പണമിടപാട് കേസ് ആയുധമാക്കി കർണാടകയില്‍ കോൺഗ്രസിനെതിരെ ബിജെപി നീക്കം. കളളപ്പണം വെളുപ്പിച്ച് അറുനൂറ് കോടി രൂപ ശിവകുമാർ എഐസിസിയിലെത്തിച്ചെന്നാണ് ബിജെപി ആരോപണം. കർണാടകത്തിലെ സർക്കാർ രൂപീകരണ നീക്കങ്ങൾ പരാജയപ്പെടുത്തിയതിന് പകപോക്കുകയാണെന്ന് ബിജെപിയെന്ന് ശിവകുമാർ ആരോപിച്ചു.

Add Asianetnews as a Preferred SourcegooglePreferred

റഫേൽ മുതൽ വിജയ് മല്യവരെയുളള അഴിമതി ആരോപണങ്ങളുടെ മുനയൊടിക്കാൻ ഡി കെ ശിവകുമാറിനെതിരായ കേസിലൂടെ നീക്കം നടത്തുകയാണ് ബിജെപി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കർണാടക ജലവിഭവ മന്ത്രിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് കൂടുതൽ ആരോപണങ്ങളുമായി ബിജെപി രംഗത്തെത്തിയത്. കോൺഗ്രസിന്‍റെ എ ടിഎം ആണ് ശിവകുമാറെന്നും ഗാന്ധി കുടുംബത്തിന് പണമെത്തിക്കുന്നത് അദ്ദേഹമാണെന്നും ബിജെപി ആരോപിക്കുന്നു. കളളപ്പണം വെളുപ്പിച്ചെന്ന് ശിവകുമാറിന്‍റെ ഡ്രൈവർ സമ്മതിച്ചതായി ആദായനികുതി വകുപ്പിന്‍റെ രേഖകൾ ഉദ്ധരിച്ച് പാർട്ടി വക്താവ് സംപിത് പത്ര വെളിപ്പെടുത്തി. 

ആരോപണങ്ങൾ ഡി കെ ശിവകുമാർ തളളി. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിലും ഒടുവിൽ കർണാടക സർക്കാർ രൂപീകരണത്തിലും ബിജെപി പദ്ധതികൾ തടഞ്ഞതിന്‍റെ പ്രതികാരമാണിത്. ആദായനികുതി വകുപ്പിന്‍റെ കയ്യിലുളള രേഖകൾ എങ്ങനെ ബിജെപി വക്താവിന് കിട്ടിയെന്നും ശിവകുമാർ ചോദിക്കുന്നു. 

കഴിഞ്ഞ ഓഗസ്റ്റിൽ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് എംഎൽഎമാരെ ബെംഗളൂരുവിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ശിവകുമാറിന്‍റെ വീടുകളിൽ റെയ്ഡ് നടന്നത്. ദില്ലിയിലെ വീട്ടിൽ നിന്ന് കണക്കിൽപ്പെടാത്ത എട്ട് കോടി രൂപ കണ്ടെടുത്തു. ഈ കേസിൽ ആദായനികുതി വകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് എൻഫോഴ്മെന്‍റ് കേസെടുത്തിരിക്കുന്നത്.