ഓര്‍ത്തഡോക്സ് സഭയിലെ രണ്ട് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. 

കൊച്ചി: ഓര്‍ത്തഡോക്സ് സഭയിലെ രണ്ട് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. നേരത്തെ മറ്റ് രണ്ട് വൈദികരുടെ ജാമ്യാപേക്ഷയും തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. 

ജാമ്യാപേക്ഷ നൽകാത്ത രണ്ട് വൈദികരെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം തുടങ്ങിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഈ ഹര്‍ജി പരിഗണിക്കുന്നതാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. അതേസമയം, മറ്റ് രണ്ട് വൈദികര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്ത തന്നെ നല്‍കിയിരുന്നു. ചൊവ്വാഴ്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിധി പറയാന്‍ തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ നാല് പേരുടെയും ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കായി. 

ഓര്‍ത്തഡോക്സ് സഭാംഗമായ യുവതിയുടെ ഭര്‍ത്താവാണ് കുംബസാര രഹസ്യം മറയാക്കി ഭാര്യയെ വൈദികര്‍ പീഡിപ്പിച്ചെന്ന് സഭയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസിനും പരാതി നല്‍കി. കേസില്‍ ഭര്‍ത്താവിന്‍റെ പരാതി സ്ഥിരീകരിച്ച് യുവതിയും മൊഴി നല്‍കിയതോടെയാണ് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. തുടര്‍ന്ന് മജിസ്ട്രേറ്റും മൊഴി രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ വൈദികരെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നിക്കത്തിനിടെയായിരുന്നു വൈദികര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.