നാലാഴ്ച്ചക്കുള്ളില്‍ വിശദീകരണം നല്‍കണം

ദില്ലി: പൊതുസ്ഥലങ്ങളില്‍ ശിശു പരിചരണ കേന്ദ്രങ്ങളും മുലയൂട്ടുന്നതിന് മുറികളുമില്ലെന്ന് പരാതിയെ തുടർന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി. വിഷയത്തിൽ നാലാഴ്ച്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, സി. ഹരി ശങ്കര്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്. നഹ രസ്‌തോഗി എന്ന യുവതിയും ഭർത്താവും അഭിഭാഷകനുമായ അനിമേഷ് രസ്‌തോഗിയും സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി നടപടി. 

മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും അനുയോജ്യമായ സൗകര്യങ്ങള്‍ ഒരുക്കുക എന്നതായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചത്. പൊതുവെ സ്ത്രീകളെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് ശിശു പരിചരണ കേന്ദ്രങ്ങൾ ഇല്ലാത്തതെന്ന് അനിമേഷ് പരാതിയിൽ ചൂണ്ടിക്കാട്ടി. യാത്രാമധ്യേ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത് ബുദ്ധിമുട്ടാണ് സ്ത്രീകൾക്ക് പ്രത്യേകിച്ച് യുവതികളായ അമ്മമാര്‍ക്ക്, അദ്ദേഹം കൂട്ടി ചേര്‍ത്തു. ആഗസ്റ്റ് 28 ന് ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും.