ആസ്‌ട്രേലിയയില്‍ നിന്നുള്ള എം 102.4 മരുന്ന് ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഇന്ന് വൈകുന്നേരത്തോടെ എത്തുമെന്നാണ് പ്രതീക്ഷ.

കോഴിക്കോട്: നിപ വൈറസ് കൂടുതല്‍ ആശങ്ക പരത്തുന്ന സാഹചര്യത്തുന്ന സാഹചര്യത്തില്‍ ജപ്പാനില്‍ നിന്നും മരുന്നെത്തിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി. ഇപ്പോള്‍ നല്‍കുന്ന റിബാവൈറിനേക്കാള്‍ ഫലപ്രദമെന്ന് കരുതുന്ന ഫാവിപിറാവിര്‍ എന്ന മരുന്നാണ് ജപ്പാനില്‍ നിന്നെത്തിക്കാന്‍ ശ്രമം നടത്തുന്നത്. 

ആസ്‌ട്രേലിയയില്‍ നിന്നുള്ള എം 102.4 മരുന്ന് ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഇന്ന് വൈകുന്നേരത്തോടെ എത്തുമെന്നാണ് പ്രതീക്ഷ. ഓസ്‍ട്രേലിയയില്‍ സമാനമായ വൈറസ് ബാധ ഉണ്ടായപ്പോള്‍ 12 പേരില്‍ പരീക്ഷിക്കുകയും വിജയം കാണുകയും ചെയ്ത മരുന്നാണിത്. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ചെസ്റ്റ് ഐസിയുവില്‍ നിന്നും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

നിപ വൈറസ് വീണ്ടും പടരുന്നുവെന്ന സൂചനയെ തുടര്‍ന്ന് ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും ജോലിയില്‍ നിന്ന് മാറിനില്‍ക്കാന്‍ നിര്‍ദ്ദേശം. ആശുപത്രിയിലെ ആറ് ഡോക്ടര്‍മാരോടും നഴ്‌സിങ്ങ് ജീവനക്കാരോടുമാണ് ഒരാഴ്ച അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചത്. ആശുപത്രിയില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഒ.പി തടസ്സപ്പെടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഡോക്ടര്‍ പനി ബാധിച്ച് ചികിത്സ തേടിയ സാഹചര്യത്തിലാണ് ജീവനക്കാര്‍ക്ക് അവധി നല്‍കിയതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതി 10 ദിവസത്തേക്ക് അടച്ചിടണമെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കി.