എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
ശക്തമായ കാറ്റിൽ കടൽ ഇനിയും പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ വരുന്ന ചൊവ്വാഴ്ച വരെ അറബിക്കടലിലും,കേരള തീരത്തും,ലക്ഷദ്വീപ് ഭാഗങ്ങളിലും, കന്യാകുമാരി തീരത്തും,ഗൾഫ് ഓഫ് മാന്നാറിലും ഒരു കാരണവശാലും മത്സ്യബന്ധനത്തിന് പോകരുതെന്ന് ഫിഷറീസ് അധികൃതർ നിർദ്ദേശം നൽകി
കൊച്ചി: എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്. എറണാകുളം ജില്ലയടക്കം അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിൽ കോതമംഗലത്ത് കൊച്ചി ധനുഷ്കോടി ദേശീയപാതയിലും, എം സി റോഡിൽ പുല്ലുവഴിയിലും മരങ്ങൾ കടപുഴകി വീണ് മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഗജ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ ന്യൂനമർദ്ദമായി എറണാകുളം ജില്ലയിലൂടെ കടന്ന് ലക്ഷദ്വീപിലേക്കാണെത്തുക. എറണാകുളം ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ശക്തമായ കാറ്റിൽ കടൽ ഇനിയും പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ വരുന്ന ചൊവ്വാഴ്ച വരെ അറബിക്കടലിലും,കേരള തീരത്തും,ലക്ഷദ്വീപ് ഭാഗങ്ങളിലും, കന്യാകുമാരി തീരത്തും,ഗൾഫ് ഓഫ് മാന്നാറിലും ഒരു കാരണവശാലും മത്സ്യബന്ധനത്തിന് പോകരുതെന്ന് ഫിഷറീസ് അധികൃതർ നിർദ്ദേശം നൽകി. തമിഴ്നാട് തീരത്ത് ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ മഴ ശക്തിയാര്‍ജിച്ചിരിക്കുകയാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിലാണ് ഉച്ചക്ക് ശേഷം മഴ കനത്തത്.