തൃശൂർ: ചെരുപ്പിനുള്ളില്‍ ഒളിക്യാമറയുമായി കലോത്സവ നഗരിയിൽനിന്നും മധ്യവയസ്കനെ പൊലീസ് പിടികൂടി. അശ്ലീല ചിത്രങ്ങൾ പകർത്താനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു. കാൽപ്പാദം മുഴുവൻ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്റെ മുകൾഭാഗം മുറിച്ച് അതിനുള്ളില്‍ മൊബൈൽ ഫോ‍ൺ ഒളിപ്പിച്ച് ചുറ്റിക്കറങ്ങുമ്പോഴാണ് ചിയ്യാരം സ്വദേശി പിടിയിലായത്.

തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലേക്ക് അസാധാരണമായ രീതിയിൽ നടന്നുവരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇയാളെ പൊലീസ് നിരീക്ഷിക്കുകയായിരുന്നു. ഷാഡോ പൊലീസ് പിന്നാലെ ചെന്നുനോക്കിയപ്പോഴാണ് കാലുകൊണ്ടുള്ള ഷൂട്ടിങ് മനസിലായത്. ഈസ്റ്റ് പൊലീസ് പ്രതിക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.