കെഎസ്ആര്‍ടിസി സമരക്കാര്‍ക്ക് രൂക്ഷ വിമര്‍ശനം; സമരം നിയമപരമല്ലെന്ന് ഹൈക്കോടതി
കെഎസ്ആർടിസിയിൽ സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.
കൊച്ചി: കെഎസ്ആർടിസിയിൽ സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സമരം നിയമപരമായ നടപടിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ നോട്ടീസ് നൽകി എന്നത് പണിമുടക്കാനുള്ള അനുമതിയല്ല. ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ പണിമുടക്ക് നീട്ടിവച്ചുകൂടെ എന്ന് ഹൈക്കോടതി ചോദിച്ചു.
പ്രശ്നങ്ങൾ പരിഹരിക്കുക എന്നതല്ലേ പ്രധാനം? നിയമപരമായ പരിഹാരം ഉള്ളപ്പോൾ എന്തിന് മറ്റ് മാർഗങ്ങൾ തേടണമെന്നും സമരം നീയമപരമായ നടപടിയല്ലെന്നും നിയമപരമായ അവസരം ലഭിക്കുമ്പോൾ, നിയമവിരുദ്ധമായി സമരത്തിന് പോകുന്നത് തെറ്റാണെന്നും കോടതി പറഞ്ഞു. സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ നല്‍കിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ പരാമര്‍ശം. കേസ് ഉച്ചയ്ക്ക് 1.45ന് വീണ്ടും പരിഗണിക്കും.
അതേസമയം എംഡിയുമായി നടത്തിയ ചര്‍ച്ച പരാജയമാണെന്നും സമരം പിന്‍വലിക്കില്ലെന്നും സമരസമിതി വ്യക്തമാക്കി. ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് സമരസമിതി നേതാക്കള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയവയായിരുന്നു സമരക്കാരുടെ ആവശ്യം. ഒക്ടോബര്‍ രണ്ടു മുതല്‍ സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു.