വൈദികര്‍ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി ഹൈക്കോടതി ഓര്‍ത്തഡോക്സ് വൈദികര്‍ വേട്ട മൃഗങ്ങളെപ്പോലെ പെരുമാറി

കൊച്ചി: ലൈംഗിക പീഡനപരാതിയിൽ പ്രതികളായ ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഓര്‍ത്തഡോക്സ് വൈദികര്‍ വേട്ട മൃഗങ്ങളെപ്പോലെ പെരുമാറിയെന്നും യുവതിയുടെ വിശ്വാസം വൈദികര്‍ മുതലെടുത്തുവെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

യുവതിക്കും യുവതിയുടെ വീട്ടുകാര്‍ക്കും മേല്‍ അധികാരം സ്ഥാപിക്കാന്‍ വൈദികര്‍ക്ക് കഴിയുന്നവരായിരുന്നുവെന്ന് കോടതി കൂട്ടിച്ചേര്‍ത്തു. വീട്ടമ്മയുടെ മൊഴി തള്ളിക്കളയാനാവില്ലെന്നും ഹൈക്കോടതി. ഓര്‍ത്തഡോക്സ് വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു കൊണ്ടാണ് കോടതിയുടെ വിമര്‍ശനം.

മൂന്ന് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് തള്ളിയത്. പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന നിരീക്ഷണത്തെ തുടർന്നാണ് മൂവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ദല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് കോടതി തള്ളിയത്.

എന്നാൽ ഫാ.ജോൺസൻ വി മാത്യുവിന്റെ മുൻ കൂർ ജാമ്യാപേക്ഷയിൽ തീരുമാനം ആയില്ല. ഇത് കോടതി പിന്നീട് പരിഗണിക്കും. അതേസമയം, ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കാനാണ് വൈദികരുടെ തീരുമാനം. വൈദികരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അന്വേഷണസംഘവും തുടങ്ങി. വൈദികരെ സംരക്ഷിക്കില്ലെന്ന് സഭയും വ്യക്തമാക്കിയിട്ടുണ്ട്.