വനിതാ മതില്; നിർബന്ധിത സ്വഭാവം ഉണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി
വനിതാ മതിലിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്നതിൽ നിർബന്ധമുണ്ടോയെന്ന് ഹൈക്കോടതിയെ അറിയിക്കാൻ നിർദ്ദേശം.
സർക്കാരിനോട് വ്യാഴാഴ്ച നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു.
കൊച്ചി: വനിതാ മതിലിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്നതിൽ നിർബന്ധമുണ്ടോയെന്ന് ഹൈക്കോടതിയെ അറിയിക്കാൻ നിർദ്ദേശം. സർക്കാരിനോട് വ്യാഴാഴ്ച നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. സമാനഹർജികൾക്കൊപ്പം കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ തെറ്റെന്താണെന്നും കോടതി ചോദിച്ചു. സംസ്ഥാന സർക്കാരിന്‍റെ വനിതാ മതിലിനെതിരായ പൊതു താല്‍പര്യ ഹർജി പരഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
നിർബന്ധിത സ്വഭാവം ഇല്ലല്ലോ എന്നും വനിതാ മതിലിൽ പങ്കെടുക്കണമെന്നത് സർക്കാരിന്‍റെ അഭ്യർത്ഥന അല്ലേയെന്നും കോടതി ചോദിച്ചു. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് വനിതാ മതിൽ സംഘടിപ്പിക്കുന്നതെന്നാണ് ഹർജിക്കാര്‍ പറയുന്നത്. സാലറി ചലഞ്ചിന് സമാനമാണ് വനിത മതിലുമായി ബന്ധപ്പെട്ട സാഹചര്യമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
അതിനിടെ, വനിതാ മതിൽ എന്ന വർഗീയ മതിൽ കെട്ടാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വന്തം പാർട്ടിയിലെ വനിതകൾക്ക് സംരക്ഷണം നൽകാൻ ആകാത്തവർ ആണ് വനിതാ മതിൽ കെട്ടുന്നത് എന്നും ചെന്നിത്തല പറഞ്ഞു. വനിതാ മതിലിൽ വിദ്യാർത്ഥിനികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ അനുവദിക്കില്ല എന്ന് കെ എസ് യും വ്യക്തമാക്കി. വിഭാഗീയത ഉണ്ടാക്കുന്ന വർഗീയ മതിലാണിതെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത് പറഞ്ഞു.