മാണിക്കെതിരെ സുധീരൻ കുര്യന് മറുപടിയുമായി ഉമ്മൻചാണ്ടി കോൺഗ്രസ്സിൽ തീരാത്ത കലാപം
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ രണ്ടും കല്‍പിച്ച് വിമർശകർ. ഉമ്മൻചാണ്ടിയുടേയും ചെന്നിത്തലയുടേയും ഹസ്സൻറെയും സ്വകാര്യ സ്വത്തായി പാർട്ടിയെ കാണേണ്ടതില്ലെന്ന് പിടി തോമസ് തുറന്നടിച്ചു. ചാഞ്ചാട്ട രാഷ്ട്രീയക്കാരനായ മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് പ്രഖ്യാപിക്കണമെന്ന് വിഎം സുധീരൻ ആവശ്യപ്പെട്ടു.
രണ്ടിലൊന്നറിഞ്ഞേ പിന്നോട്ടുള്ളൂ എന്ന നിലപാടിലാണ് സംസ്ഥാന കോൺഗ്രസ്സിൽ കലാപക്കൊടി ഉയർത്തുന്നവർ. പഴയ എ ഗ്രൂപ്പ് നേതാവും ഇപ്പോൾ സുധീരനറെ വിശ്വസ്തനായ പിടി തോമസും കോൺഗ്രസ്സിലെ മൂവർ സംഘത്തെ കടന്നാക്രമിച്ചു. മാണിയെയും മാണിയെ കൊണ്ട് വന്നവരെയുമാണ് സുധീരന്റെ വിമര്‍ശനം ലക്ഷ്യമാക്കുന്നത്. മാണിയുടെ വരവിന്റെ ഗുണഭോക്താവ് ബിജെപി ആണെന്നായിരുന്നു സുധീരന്റെ മുൻ പ്രസ്താവന. ഹിന്ദുവോട്ട് പോകുമെന്നുള്ളത് പഴഞ്ചൻ വാദമെന്ന മാണിയുടെ വിമർശനത്തിനാണ് സുധീരന്റെ കുറിക്കുകൊള്ളുന്ന മറുപടി.
ഒരാളെ ഉന്നം വെച്ച് കടത്തിവിട്ട ഒതുക്കൽ വൈറസ് ബൂമറാങ്ങ് ആയതിന്റെ കെടുതിയാണ് എല്ലാമെന്ന് പന്തളം സുധാകരൻ ആരോപിച്ചു. ആന്റണി മൗനം വെടിഞ്ഞ് ഇടപെടണമെന്നാണ് പന്തളം സുധാകരന്റെ ആവശ്യം. അതിനിടെ കുര്യന്റെ ആരോപണങ്ങൾക്കെതിരെ ഉമ്മൻചാണ്ടി വീണ്ടും മാധ്യമങ്ങളെ കണ്ടു.
താനാണോ യുവ എംഎൽഎമാരെ ഇറക്കിയതെന്ന് അവർ വ്യക്തമാക്കട്ടെയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഗൂഡാലോചന നടത്തിയോ എന്ന് ഹൈക്കമാൻഡുമായി ചർച്ച നടത്തിയ ചെന്നിത്തലയും ഹസ്സനും പറയട്ടെയെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. ഒറ്റക്കല്ല എല്ലാം തീരുമാനിച്ചതെന്ന പ്രതിരോധമാണ് ഉമ്മൻചാണ്ടി മുന്നോട്ട് വയ്ക്കുന്നത്.
