സുധീരന്‍ സ്ഥാനം ഒഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടിട്ടും പകരക്കാരനെ ഇതുവരെ തീരുമാനിക്കാനായിട്ടില്ല. സോണിയാഗാന്ധി വിദേശത്തു നിന്ന് മടങ്ങിയെത്തുന്നതിന് മുന്നോടിയായാണ് മുകുള്‍ വാസ്‌നിക് ചര്‍ച്ച തുടങ്ങിയത്. സ്ഥാനങ്ങളൊന്നും ഏറ്റെടുക്കാതെ മാറി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി വരണമെന്നാണ് എ ഗ്രൂപ്പ് ആഗ്രഹം. ഉമ്മന്‍ചാണ്ടി വന്നാല്‍ ഐയും എതിര്‍ക്കില്ല. പക്ഷെ ഉമ്മന്‍ചാണ്ടി അയഞ്ഞിട്ടില്ല. ഉമ്മന്‍ചാണ്ടിയില്ലെങ്കില്‍ വിഡി സതീശന്‍, പി ടി തോമസ് എന്നിവരുടെ പേരുകളാണ് സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മികച്ച പ്രതിഛായയും, ഗ്രൂപ്പുകളെ ഒന്നിച്ചുകൊണ്ടുപോകാനുള്ള കഴിവുമെക്കെ മാനദണ്ഡമാകും. പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിനായതിനാല്‍ കെ പി സി സി അധ്യക്ഷപദം വേണമെന്ന നിലപാടിലാണ് എ ഗ്രൂപ്പ്.

സംഘടന തിരഞ്ഞെടുപ്പ് വരെ ഒരു സ്ഥിരം അധ്യക്ഷന്‍ വേണം. അല്ലാതെ താല്‍കാലിക അധ്യക്ഷന്‍ വേണ്ടായെന്ന നിലപാടും സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഗ്രൂപ്പ് താല്പര്യങ്ങള്‍ വെട്ടി പുതിയൊരു അധ്യക്ഷനെ ഇനി ദേശീയ നേതൃത്വം നിര്‍ദേശിക്കാനിടയില്ലെന്നാണ് സൂചന.