കൊച്ചി: നഴ്സുമാരുടെ സമരം തീര്‍ക്കാൻ ഹൈക്കോടതി ഇടപെടുന്നു . ഈ മാസം 19 മുതൽ മധ്യസ്ഥ ചർച്ചകൾ തുടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു . ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥ കമ്മറ്റി 19ന് യോഗം ചേരും. ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എയും മധ്യസ്ഥ ചർച്ചകൾക്ക് രംഗത്തുണ്ട്. സമരം ശക്തിപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സമിതി യോഗം തൃശ്ശൂരിൽ അൽപ സമയത്തിനകം ചേരും . എന്നാൽ ഹൈക്കോടതി ഇടപ്പെട്ടതിനാൽ അനിശ്ചിതകാല സമരത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

വേതന വർധന ആവശ്യപ്പെട്ടാണ് നഴ്സുമാർ സമരം തുടങ്ങിയത്. ആശുപത്രികളിലെ ചികിത്സ മുടങ്ങുന്ന സാഹചര്യത്തിലേക്ക് സമരം നീങ്ങാനൊരുങ്ങവെയാണ് ഹൈക്കോടതി ഇടപ്പെടുന്നത്. എന്നാല്‍ നഴ്‌സുമാരുടെ സമരം തീർക്കാൻ സർക്കാർ ഇടപെടൽ ഉടൻ ഉണ്ടാകില്ലെന്ന് സൂചനയുണ്ട്. നിലവിലെ വേതനവർദ്ധന ന്യായമാണെന്ന നിലപാടിലാണ് സർക്കാർ. നഴ്സുമാർ പണിമുടക്ക് തുടങ്ങിയാൽ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിക്കുന്നതിനൊപ്പം സർക്കാർ ആശുപത്രികളുടെ ജോലിഭാരം കൂടുകയും ചെയ്യും.

വേതന വർധന ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരത്തിൽ ന്യായമുണ്ടെന്ന് കണ്ടാണ് ആദ്യഘട്ടത്തില്‍ സർക്കാർ ഇടപെടൽ ഉണ്ടായത്. മിനിമം വേതനം 20,000 രൂപയാക്കണമെന്ന ആവശ്യം അംഗീകരിച്ചൂവെന്നും പണിമുടക്കിയുള്ള സമരത്തെ പിന്തുണയ്‌ക്കാനാകില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.