യുവതികള്‍ക്ക് സന്നിധാനത്ത് അനധികൃത സൗകര്യം ഒരുക്കിയെന്ന് നിരീക്ഷക സമിതി
ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും അനധികൃത സൗകര്യങ്ങളൊരുക്കിയെന്ന് ഹൈക്കോടതി നിരീക്ഷക സമിതി.
കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്തുവാന്‍ ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും അനധികൃത സൗകര്യങ്ങളൊരുക്കിയെന്ന് ഹൈക്കോടതി നിരീക്ഷക സമിതി. പൊലീസുകാര്‍ കാവല്‍ നില്‍ക്കുന്ന ഗേറ്റ് വഴി യുവതികള്‍ എങ്ങനെ സന്നിധാനത്ത് എത്തിയെന്ന് അറിയില്ലെന്ന് നിരീക്ഷക സമിതി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊടിമരത്തിനടുത്ത് കൂടി ശ്രീകോവിലിന് മുന്നിലേക്ക് കടത്തിയതും ഭക്തരെ പ്രവേശിപ്പിക്കാത്ത വഴിയിലൂടെയാണെന്നും സമിതി വിമര്‍ശിച്ചു. മേല്‍നോട്ടസമിതി ഹൈക്കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അതേസമയം, കനകദുർഗയ്ക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. ഭർത്താവിന്‍റെ അമ്മ സുമതി നൽകിയ പരാതിയിലാണ് നടപടി. കനക ദുർഗ്ഗ മർദ്ദിച്ചെന്നാണ് പരാതി. സുമതിയിപ്പോൾ പെരിന്തൽമണ്ണയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കനകദുർഗയുടെ പരാതിയിൻമേൽ സുമതിക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. ശബരിമല ദർശനത്തിന് ശേഷം ഇന്നലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് കനദുർഗയെ സുമതി തടിക്കഷ്ണം വെച്ച് അടിച്ചത്. പിന്നീട് ഇരുവരും തമ്മിൽ ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. കനക ദുർഗ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.