ശബരിമല ദർശനത്തിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് നാല് യുവതികൾ നൽകിയ ഹർജി ഹൈക്കോടതി നാലാഴ്ചത്തേക്ക് മാറ്റി. യുവതി പ്രവേശം സംബന്ധിച്ച നിരീക്ഷകസമിതി റിപ്പോർട്ടിന്‍റെ പകർപ്പ് രേഷ്മയ്ക്ക് കൈമാറാൻ കോടതി നിർദേശിച്ചു.   

കൊച്ചി: ശബരിമല ദർശനം നടത്താൻ പൊലീസ് സുരക്ഷയും പ്രത്യേക സൗകര്യങ്ങളും ഒരുക്കണമെന്നാവശ്യപ്പെട്ട് നാല് യുവതികൾ നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി നാലാഴ്ചത്തേക്ക് മാറ്റി. കണ്ണൂർ സ്വദേശിനികളായ രേഷ്മ നിശാന്ത്, ഷനില സജീഷ്, സൂര്യ, ധന്യ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

യുവതി പ്രവേശം സംബന്ധിച്ച നിരീക്ഷകസമിതി റിപ്പോർട്ടിന്‍റെ പകർപ്പ് രേഷ്മയ്ക്ക് കൈമാറാൻ കോടതി നിർദേശിച്ചു. യുവതീപ്രവേശത്തിനെതിരായ 'റെഡി ടു വെയ്റ്റ് ' പ്രചാരണ സംഘത്തെ കേസിൽ കക്ഷിചേർത്തു. അയ്യപ്പ ഭക്തരായ തങ്ങൾക്ക് സുരക്ഷിതമായി ദർശനം നടത്താൻ അവസരമൊരുക്കണമെന്നാണ് ഹർജിയിൽ യുവതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ശബരിമല ദർശനത്തിന് പോകാൻ ശ്രമിച്ചവർക്കെതിരെ സംഘടിത ആക്രമണവും അവരുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിലുള്ള പ്രതിഷേധവും ഉണ്ടായെന്ന് യുവതികൾ ആരോപിക്കുന്നു. ശബരിമലയിലെത്തുന്ന യുവതികൾക്ക് ദർശനത്തിനായി രണ്ട് ദിവസം മാറ്റിവെക്കാവുന്നതാണെന്ന നിലപാടാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. യുവതികൾക്ക് ശബരിമലയിൽ പോകാനുള്ള ഭരണഘടനാപരമായ അവകാശം പോലെ സുരക്ഷയും പ്രധാനപ്പെട്ടതാണെന്നായിരുന്ന് കോടതിയും അറിയിച്ചിരുന്നു.