പ്രണയദിനത്തില്‍ യുവാക്കള്‍ക്കെതിരെ അക്രമവുമായി തീവ്ര ഹിന്ദു സംഘടനകള്‍
സബര്‍മതി: ഗുജറാത്തിലും മുംബൈയിലെ പ്രണയദിനത്തിൽ കമിതാക്കൾക്ക് നേരെ തീവ്ര ഹിന്ദു സംഘടനകളുടെ ആക്രമണവും പ്രതിഷേധവും. ഗുജറാത്തിലെ സബർമതി നദിക്കരയിൽ പ്രണയദിനം ഒരുമിച്ച് പങ്കിടാനെത്തിയവരെ ബജ്രംഗ്ദൾ പ്രവർത്തകർ അടിച്ചോടിച്ചു.
കഴുത്തിൽ കാവി ഷാൾ ചുറ്റി വടികളുമായി സംഘടിച്ചെത്തിയ പ്രവർത്തകർ നദീതീരത്ത് ഒരുമിച്ചിരുന്ന യുവാക്കളെ തല്ലി ഓടിക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി അക്രമികളിൽ ചിലരെ കസ്റ്റഡിയിൽ എടുത്തു.
മുംബൈയിൽ ഭാരത് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഒരു നായയേയും കഴുതയേയും തമ്മിൽ വിവാഹം കഴിപ്പിക്കുന്നതായി കാണിച്ചായിരുന്നു ഇക്കൂട്ടരുടെ പ്രതിഷേധം. പ്രണയദിനത്തിൽ കമിതാക്കളെ ഒരുമിച്ച് കണ്ടാൽ ബലമായി വിവാഹം കഴിപ്പിക്കും എന്ന് ഇവർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ഹൈദരാബാദിലും മംഗലാപുരത്തും പ്രണയ ദിനത്തിനെതിരെ ബജ്രംഗ്ദൾ പ്രതിഷേധം സംഘടിപ്പിച്ചു. വാലന്റയിന്ഡസ് ഡേ ഭാരതത്തിന്റെ സംസ്കാരത്തിന് എതിരാണെന്നും അത് നിരോധിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.