1988 ജനുവരി ഏഴിന് തമിഴകത്തെ ആദ്യ വനിതാമുഖ്യമന്ത്രിയായി മലയാളിയായ ജാനകി ചുമതലയേറ്റു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാറയതോടെ ഇരുഗ്രൂപ്പുകളും എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ചു. ശശികല ഇപ്പോള്‍ ചെയ്യുന്നതുപോലെ എം.എല്‍.എമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ജാനകി വിഭാഗം കോണ്‍ഗ്രസ്സിന്റെയും ഡി.എം.കെയുടെയും പിന്തുണ തേടിയെങ്കിലും നടന്നില്ല. ജയക്കൊപ്പമുള്ള എം.എല്‍.എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം പുറത്താക്കാനുള്ള ജാനകി ഗ്രൂപ്പിന്റെ നീക്കം, സഭയില്‍ വന്‍ സംഘര്‍ഷത്തിനിടയാക്കി. 

ഒടുവില്‍ വെറും 24 ദിവസം മാത്രം പ്രായമുള്ള ജാനകി സര്‍ക്കാരിനെ, ഗവര്‍ണര്‍ സുന്ദര്‍ലാല്‍ ഖുറാന പുറത്താക്കി. നിയമസഭയും പിരിച്ചുവിട്ടു. പാര്‍ട്ടി ഓഫീസിനും ചിഹ്നത്തിനുമായി ഇരുകൂട്ടരും കോടതി കയറി. 1989ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 വര്‍ഷമായി പ്രതിപക്ഷത്തായിരുന്ന ഡി.എം.കെ മുന്നണി 170 സീറ്റുകള്‍ നേടി അധികാരത്തിലെത്തി. തെരഞ്ഞെടുപ്പോടെ നിലംപരിശായ ഇരുഗ്രൂപ്പുകളും ഒടുവില്‍ ലയിച്ചു. താമസിയാതെ ജാനകി രാഷ്‌ട്രീയം വിട്ടു. 30 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴകത്ത് ചരിത്രം ആവര്‍ത്തിക്കുന്നു. കഥാപാത്രങ്ങള്‍ മാറിവന്നെങ്കിലും കഥ മാറുന്നില്ല. അധികാരപ്പോരില്‍ ശശികലയാണോ പനീ‍ര്‍സെല്‍വമാണോ ജയിക്കുക? അതല്ലെങ്കില്‍ 1988ന്റെ തനിയാവ‍ര്‍ത്തനമായി ഡി.എം.കെ അധികാരത്തിലേക്ക് തിരിച്ചെത്തുമോയെന്നാണ് തമിഴ് ജനത ഉറ്റുനോക്കുന്നത്.