ജര്‍മ്മന്‍ എകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ലേലത്തിന്. ചുവന്ന നിറത്തിലുള്ള ഈ ഫോണ്‍ രണ്ടാം ലോക മഹായുദ്ധകാലത്ത് കൂട്ടാളികള്‍ക്ക് സന്ദേശം നല്‍കാന്‍ ഹിറ്റ്ലര്‍ ഉപയോഗിച്ചിരുന്നതാണ്. ചരിത്രത്തിലെ നിര്‍ണായകമായ നിരവധി സന്ദേശങ്ങള്‍ കൈമാറിയ ഈ ഫോണ്‍ മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഏകദേശം പത്ത് ലക്ഷം പേരെ വധിക്കാന്‍ ഈ ഫോണ്‍ വഴി ഹിറ്റ്‌ലര്‍ സന്ദേശം നല്‍കിയെന്നാണ് കണക്കുകള്‍.

ഒരു ലക്ഷം ഡോളറാണ് ഫോണിന്റെ അടിസ്ഥാന വില. മേരിലാന്റിലെ ലേല കമ്പനിയാണ് ഫോണ്‍ ലേലം നടത്തുന്നത്. അമേരിക്കയിലെ അലക്‌സാഡര്‍ ഹൗസിലാണ് ലേലം നടക്കുക.

1945ല്‍ ഹിറ്റ്ലറിന്‍റെ ബങ്കറില്‍ നിന്നും റഷ്യന്‍ സൈനികര്‍ക്ക് ലഭിച്ച ഫോണ്‍ പിന്നീട് ബ്രിട്ടീഷ് ബ്രിഗേഡിയര്‍ റാല്‍ഫ് റെയിനര്‍ ഹിറ്റ്‌ലറിന്റെ ബങ്കര്‍ സന്ദര്‍ശിച്ചപ്പോള്‍ കൈമാറുകയായിരുന്നു. അദ്ദേഹത്തിന്റെ മകനാണ് ഇപ്പോള്‍ ഫോണ്‍ ലേലം ചെയ്യാന്‍ മുന്നോട്ടു വന്നിരിക്കുന്നത്.