കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം മാത്രം അവധി; തിരുത്തുമായി ഡിഡിഇ
കൂടാതെ, നാളെ നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും കാലിക്കറ്റ് സർവ്വകലാശാല മാറ്റിവെച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവ്വകലാശാല അധികൃതർ അറിയിച്ചു. അതേസമയം, വനിതാ മതിലിനായി സാങ്കേതിക സർവ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകള്‍ മാറ്റിയതായി ഇന്നലെ അറിയിപ്പുണ്ടായിരുന്നു
കോഴിക്കോട്: വനിതാ മതിലിന്‍റെ തിരക്ക് മുന്നില്‍ കണ്ട് കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. നേരത്തെ, നാളെ അവധിയായിരിക്കുമെന്ന അറിയിപ്പ് വന്നിരുന്നെങ്കിലും പിന്നീട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ആ നിര്‍ദേശം തിരുത്തുകയായിരുന്നു.
കൂടാതെ, നാളെ നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും കാലിക്കറ്റ് സർവ്വകലാശാല മാറ്റിവെച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവ്വകലാശാല അധികൃതർ അറിയിച്ചു. അതേസമയം, വനിതാ മതിലിനായി സാങ്കേതിക സർവ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകള്‍ മാറ്റിയതായി ഇന്നലെ അറിയിപ്പുണ്ടായിരുന്നു .
ജനുവരി ഒന്നിലെ പരീക്ഷകൾ 14ന് നടത്താനാണ് തീരുമാനം. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സർവ്വകലാശാല നല്‍കുന്ന വിശദീകരണം. എന്നാല്‍, ജനുവരി 8,9 നാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അവധിക്ക് ശേഷം കോളേജുകൾ തുറക്കുന്നത് 31നുമാണ്. മതിലിനായി പരീക്ഷ മാറ്റിയത് ദൗര്‍ഭാഗ്യകരവും തെറ്റുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മതില്‍ പൊളിയുമെന്ന് കണ്ടപ്പോഴാണ് അവധി നല്‍കിയത്. മതിലിനായി സര്‍ക്കാര്‍ ഡോക്ടര്‍മാരേയും ആംബുലന്‍സുകളും ഉപയോഗിക്കുന്നു. വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നത് തെറ്റെന്നും ചെന്നിത്തല പ്രതികരിച്ചു.