ഹൃദയാഘാതം മൂലം മരണപ്പെട്ട ഭിക്ഷക്കാരിയുടെ ബാങ്ക് അക്കൗണ്ടില്‍ കോടികള്‍  ലെബനോന്‍ തലസ്ഥാനം ബെയ്റൂട്ടിലാണ് സംഭവം

ബെയ്‌റൂട്ട്: ഹൃദയാഘാതം മൂലം മരണപ്പെട്ട ഭിക്ഷക്കാരിയുടെ ബാങ്ക് അക്കൗണ്ടില്‍ കോടികള്‍. ലെബനോന്‍ തലസ്ഥാനം ബെയ്റൂട്ടിലാണ് സംഭവം. ലെബനീസ് യുദ്ധകാലത്ത് കൈകാലുകള്‍ നഷ്ടപ്പെട്ട ഫത്തിമാ ഓത്ത്മാന്‍ വര്‍ഷങ്ങളായി യാചകവൃത്തിയിലൂടെയാണ് ജീവിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ കുഴഞ്ഞുവീണു മരിച്ചു. . സംഭവം അന്വേഷിച്ച പോലീസ്, യാചകയുടെ തുണി സഞ്ചി പരിശോധിച്ചു. 

പണം നിറഞ്ഞ രണ്ടു ബാഗ് ഇവരുടെ ഭാണ്ഡത്തില്‍ ഉണ്ടായിരുന്നു. അതില്‍ തന്നെ ഏകദേശം രണ്ടേകാല്‍ ലക്ഷം രൂപയ്ക്ക് അടുത്ത ലബനീസ് കറന്‍സി ഉണ്ടായിരുന്നു. ഈ തുകയ്‌ക്കൊപ്പം ബാഗില്‍ മറ്റൊരു പാസ് ബുക്ക് കൂടി കണ്ടെത്തിയപ്പോഴായിരുന്നു പോലീസ് ശരിക്കും ഞെട്ടിയത്. പിന്നീടാണ് പോലീസിന് ഒരു പാസ്ബുക്ക് ലഭിച്ചത്. അന്വേഷണം നടത്തിയപ്പോള്‍ ഈ പാസ്ബുക്കില്‍ കോടികളുടെ നിക്ഷേപം കണ്ട് പോസീസ് കണ്ണുതള്ളി.

 ഏകദേശം 1.7 ബില്യണ്‍ ലെബനീസ് പൗണ്ട് അതായത് 7 കോടിയോളം രൂപ ഇവരുടെ അക്കൗണ്ടില്‍ നിക്ഷേപം ഉണ്ടായിരുന്നു. ലെബനീസ് ആഭ്യന്തര യുദ്ധകാലത്ത് കൈകളും കാലുകളും നഷ്ടമായ ഫാത്തിമയോട് നാട്ടുകാര്‍ക്ക് സഹതാപമായിരുന്നു. പരമസാധു എന്ന നിലയില്‍ ഫാത്തിമയ്ക്ക് പണവും ആഹാരവുമെല്ലാം നല്‍കിയിരുന്ന പ്രദേശവാസികളാണ് പണത്തിന്‍റെ കാര്യം പോലീസ് പുറത്തു വിട്ടപ്പോള്‍ ശരിക്കും ഞെട്ടിയത്. 

ഇവരുടെ ചിത്രം നേരത്തേ ഒരു ലെബനീസ് സൈനികന്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വലിയ ശ്രദ്ധ കിട്ടിയിരുന്നു. സൈനികനെയും അഭിനന്ദനങ്ങള്‍ തേടി വന്നിരുന്നു. മരണശേഷം ഇവരുടെ കുടുംബാംഗങ്ങളെ വടക്കന്‍ ലെബനനിലെ അക്കറിലെ നഗരമായ ഐന്‍ അല്‍ സഹാബില്‍ നിന്നും പോലീസ് കണ്ടുപിടിച്ചു. കുടുംബാംഗങ്ങള്‍ മൃതദേഹം ഏറ്റുവാങ്ങുകയും സംസ്‌ക്കരിക്കുകയും ചെയ്തു. 

തന്‍റെ പണം മുഴുവന്‍ ആരെങ്കിലൂം മോഷ്ടിക്കുമോ എന്ന് ഭയന്ന ഫാത്തിമ ആരേയും അടുപ്പിച്ചിരുന്നില്ല. എവിടെ പോയാലും ഭാണ്ഡം കൊണ്ടു നടക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഫാത്തിമ കോടീശ്വരിയായിരുന്നെന്ന് കുടുംബം അറിയുന്നതും ഇപ്പോഴാണ്.